Posted on

മദീനാ പ്രവേശനം; വിജയത്തേരിലേക്കുള്ള കാല്‍വെപ്പ്

മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. ദഫുകള്‍ ആഹ്ലാദത്തിന്‍റെ താളമിട്ടു. നബിയും കൂട്ടരും ഖുബാഇലിറങ്ങി. അംറുബ്നു ഔഫ് (റ) വിന്‍റെ വീട്ടില്‍ താമസിച്ചു. റബീഉല്‍ അവ്വല്‍ 12 വെള്ളിയാഴ്ച്ച ബനൂ സാലിം ഗോത്രത്തെ ലക്ഷ്യമാക്കി ചെല്ലുകയും അവിടെവെച്ച് ജുമുഅ നിര്‍വ്വഹിക്കുകയും ചെയ്തു. മദീനയിലെ നബിയുടെ ആദ്യ ജുമുഅയായിരുന്നു അത്.
അല്‍ ഖസ്വ എന്ന ഒട്ടകപ്പുറത്തേറി ഒരു വന്‍ സംഘത്തിന്‍റെ അകമ്പടിയോടെയായിന്നു തിരു നബി മദീനയുടെ ഹൃദയ ഭാഗത്തെത്തിയത്. ആഹ്ലാദഭരിതരായ മദീനക്കാര്‍ സ്നേഹാദരങ്ങളോടെ നബിയെ വരവേറ്റു. ഓരോ വീട്ടുകാരും നബിയുടെ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ച് തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ഒട്ടകത്തെ വിടൂ അതിന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശമുണ്ട് എന്നായിരുന്നു തരുമേനിയുടെ മറുപടി. അങ്ങനെ അബൂ അയ്യൂബുല്‍ അന്‍സാരി(റ) വിന്‍റെ വീട്ടിനു മുന്നില്‍ ഒട്ടകം മുട്ടുകുത്തി. അദ്ദേഹത്തിന്‍റെ ആതിഥ്യം നബി സ്വീകരിച്ചു. മസ്ജിദുന്നബവി നിര്‍മിക്കുന്നത് വരെ അവിടെയാണ് നബി തങ്ങള്‍ താമസിച്ചത്. മസ്ജിദുന്നബവിയോട് ഏറെ അടുത്ത് നില്‍ക്കുന്ന ഈ വീട്ടിലെ ആതിഥ്യവും അവിടെയുള്ള താമസവുമെല്ലാം ഒരു ചരിത്ര നിയോഗമായിരുന്നു. വിഖ്യാതനായ ചരിത്ര വ്യാഖ്യാതാവ് ഇബ്നു ഇസ്ഹാഖ് അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ അല്‍മുബ്തദഇലും ഇബ്നു ഹിഷാം തീജാനിലും ഉദ്ധരിച്ച ചരിത്ര വിവരണം ഇവിടെ ശ്രദ്ധേയമാണ്. നബി തങ്ങള്‍ താമസിച്ച അബൂ അയ്യൂബുല്‍ അന്‍സാരിയുടെ വീട് അന്ത്യപ്രവാചകന് വേണ്ടി പ്രത്യേകം സജ്ജമാക്കിയതായിരുന്നു. മുത്ത് നബി മദീനയിലേക്ക് ഹിജ്റ വരുന്നതിന്‍റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ വഴിയിലൂടെ സഞ്ചരിച്ച രാജാവ് തുബ്ബഅ് ഒന്നാമനും, കൂടെയുണ്ടായിരുന്ന വേദാന്തികളായ ജ്ഞാനികളും അന്ത്യപ്രവാചകന് വരാനിരിക്കുന്ന സ്ഥലമാണിതെന്ന് മനസ്സിലാക്കുകയും അവിടെ ഇറങ്ങി താമസിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്ത് അന്ത്യപ്രവാചകന് വേണ്ടി വീട് നിര്‍മിക്കുകയും അബൂ അയ്യൂബുല്‍ അന്‍സാരിയുടെ പൂര്‍വ്വ പിതാക്കളില്‍ പെട്ട ഒരാളെ ആ വീട് തിരുനബിക്ക് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്വപ്പെടുത്തുകയും ചെയ്തു. മുത്ത് നബിക്ക് താമസിക്കാനുള്ള വീട് പോലും സ്രഷ്ടാവ് മുന്‍കൂട്ടി തയ്യാര്‍ ചെയ്തിരുന്നുവെന്ന് സാരം.

മസ്ജിദുന്നബവി
നബി തങ്ങളുടെ ഒട്ടകം മുട്ട്കുത്തിയ സ്ഥലം നജ്ജാര്‍ ഗോത്രത്തില്‍ പെട്ട സുഹൈല്‍ സഹല്‍ എന്നീ അനാഥകളുടേതായിരുന്നു. ഈത്തപ്പന മരങ്ങളും, കിടങ്ങുകളും, ശ്മശനങ്ങളുമൊക്കെയായിരുന്നു അവിടം. മുത്ത് നബി അവിടെ പള്ളി പണിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് അനാഥ മക്കളേയും വിളിച്ച് വരുത്തി എന്ത് വില കിട്ടണമെന്നു ചോദിച്ചു. അവര്‍ വില വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും നബി തങ്ങള്‍ വില കൊടുത്ത് ആ സ്ഥലം കൈവശപ്പെടുത്തി. ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു പള്ളിയുടെ ശിലാസ്ഥാപനം. മുത്ത് നബി ശിലാസ്ഥാപനം നടത്തിയ ശേഷം യഥാക്രമം അബൂബക്കര്‍ സ്വിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും നിര്‍വ്വഹിച്ചു. അനന്തരം മരങ്ങള്‍ മുറിച്ചു നീക്കി, ശ്മശനാത്തിലെ എല്ലുകള്‍ മാറ്റി സമനിരപ്പാക്കി. മസ്ജിദുന്നബവിയുടെ അടിത്തറ മൂന്നടി ചെങ്കല്‍ കൊണ്ടാണ് നിര്‍മിച്ചത്. ഇഷ്ടികകള്‍ കൊണ്ട് ചുമര്‍ പണിതു. ഈത്തപ്പന മടല്‍ കൊണ്ട് മേല്‍ക്കൂരയും മുറിച്ചുമാറ്റിയ ഈത്തപ്പനകളുടെ തടി ഉപയോഗിച്ച് തൂണുകളും ക്രമീകരിച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുത്ത് നബിയിലെ സാമൂഹ്യ പ്രവര്‍ത്തകനെ ശരിക്കും ദര്‍ശിക്കാമായിരുന്നു. സ്വന്തം പുതപ്പില്‍ ചെങ്കല്‍ കൊണ്ടുവരുന്നത് കണ്ട് ഒരു സ്വഹാബി പറഞ്ഞു. നബിയേ, അതിങ്ങ് തന്നേക്കുക. നബി തങ്ങള്‍ പറഞ്ഞു. താങ്കള്‍ പോയി മറ്റൊന്ന് എടുക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ എന്നെക്കാള്‍ ആവശ്യക്കാരനല്ല നിങ്ങള്‍(വഫാഉല്‍ വഫ 1/133). മദീനയിലെ പ്രഥമ പള്ളിയായ മസ്ജിദുന്നബവി നബി തങ്ങളുടെ ഭരണ കേന്ദ്രമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനമായും പില്‍ക്കാലത്ത് മാറി.

അഹ്ലുസ്സുഫ്ഫ:
മുത്ത് നബി മദീനയിലേക്ക് പോയ വിവരം അറിഞ്ഞതില്‍ പിന്നെ മക്കയിലെ വിശ്വാസികളുടെ ഒഴുക്കായിരുന്നു മദീനയിലേക്ക്. മുഹാജിറുകളായ ഇവര്‍ മദീനയിലെത്തിയതിന് ശേഷം ശാരീരികമായി ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ജീവല്‍ ക്രമങ്ങള്‍ അവതാളത്തിലായി. മസ്ജിദുന്നബവിയുടെ ഒരു തണലുള്ള ചെരുവില്‍ മുത്തു നബി അവര്‍ക്കായി അനുവദിച്ചു. അഹ്ലുസ്സുഫ്ഫ എന്ന് വിളിക്കുകയും ചെയ്തു. നബി തങ്ങള്‍ അവരോട് കൂടെ കിടക്കുകയും സംസാരിക്കുകയും ഇശാ നസ്ക്കാര ശേഷം ഭക്ഷണം കഴിക്കാന്‍ അവരെയും കൊണ്ട് പോവാന്‍ അന്‍സ്വാരികളോട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ റബ്ബിനെ മാത്രം ധ്യാനിച്ച് അവനെ മാത്രം പ്രഭാതത്തിലും പ്രദോഷത്തിലും വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരാണോ, അവരോടൊപ്പം താങ്കളും കഷ്ടതകള്‍ സഹിച്ച് ക്ഷമയോടെ വര്‍ത്തിക്കുക(വി. ഖു 18:28) എന്ന വചനം ഇവരെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇറങ്ങിയാണ്. ധരിക്കാന്‍ വസ്ത്രമോ കഴിക്കാന്‍ ഭക്ഷണമോ ഉണ്ടായിരുന്നില്ല അവര്‍ക്ക്. അബ്ദുറഹമാനുബ്നു അബൂബക്കര്‍(റ) ല്‍നിന്ന് നിവേദനം. അഹ്ലുസ്സുഫ്ഫ പരമ ദരിദ്രരായിരുന്നു. മുത്ത് നബി പറയും ആരുടെയെങ്കിലും വശം രണ്ടാള്‍ക്കുള്ള ഭക്ഷണമുണ്ടെങ്കില്‍ മൂന്നാമതൊരാളെ കൂടി അതില്‍ പങ്കാളിയാക്കട്ടെ(ഫത്ഹുല്‍ ബാരി) അബൂഹുറൈറ(റ) പറയുന്നു. അഹ്ലുസ്സുഫ്ഫയില്‍പെട്ട 70 ആളുകളെ ഞാന്‍ കണ്ടു. അവരില്‍ ദേഹം മുഴുവന്‍ മറച്ച ഒരാള്‍ പോലുമില്ല. അരയുടുപ്പ് പിരയിടിയിലേക്ക് കെട്ടിയ രീതിയിലായിരുന്നു വസ്ത്രധാരണം. അതു തന്നെ തണ്ടം കാലിന്‍റെ പകുതിവരെ മാത്രമേ മറഞ്ഞിരുന്നൊള്ളൂ(ബുഖാരി/442)

സഹവര്‍തിത്വത്തിന്‍റെ ധീര ഗാഥ
വിദ്വേഷത്തിന്‍റെ തീക്കനലുകളേന്തി ജീവിച്ചവരായിരുന്നു മദീനയിലെ ഔസ് ഖസ്റജ് ഗോത്രങ്ങള്‍. അവരെ സ്നേഹത്തിന്‍റെ മാലയില്‍ കോര്‍ക്കുകയായിരുന്നു മുത്ത് നബി. നിങ്ങള്‍ അന്യോനം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക, അവന്‍ നിങ്ങളുടെ മനസ്സുകളെ കൂട്ടിയിണക്കി(സൂറത്തു ആലു ഇംറാന്‍/103) ഇവരാണ് അന്‍സ്വാറുകള്‍. മക്കയില്‍ നിന്ന് സര്‍വ്വവും ഉപേക്ഷിച്ച് നബി തങ്ങളോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടവരാണ് മുഹാജിറുകള്‍. മസ്ജിദുന്നബവിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുഹാജിറുകളേയും അന്‍സാറുകളേയും അത്ഭുകരമാം വിധം സാഹോദര്യ ബന്ധത്തില്‍ ഇണക്കിച്ചേര്‍ത്തു. മുഹാജിറുകളേയും അന്‍സാറുകളേയും വിളിച്ചു വരുത്തി നിങ്ങള്‍ പരസ്പരം സഹോദരന്മാരാണ് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തി. ദാരിദ്രത്തില്‍ നിന്ന് മുഹാജിറുകളെ സംരക്ഷിക്കാനും കലാപങ്ങളില്ലാത്ത മദീന സാധ്യമാക്കുന്നതിനും ഈ സഹോദര്യ വിളമ്പരങ്ങള്‍ കാരണമായി. അനസ്(റ)വില്‍ നിന്ന് നിവേദനം. അബ്ദുറഹ്മാനുബ്നു ഔഫ്(റ) മദീനയില്‍ വന്നപ്പോള്‍ സഹദുബ്നു റബീഹ(റ)നേയും അബ്ദുറഹ്മാനുബ്നു ഔഫ് (റ) നോയും വിളിപ്പിച്ച് സഹോദരന്മാരായി പ്രഖ്യാപിച്ചു. ഉടനെ സഅദ്(റ)പറഞ്ഞു. അന്‍സാറുകളില്‍ ഞാനാണ് വലിയ പണക്കാരന്‍. എന്‍റെ സ്വത്തിന്‍റെ പകുതി നിങ്ങള്‍ക്ക് നല്‍കുന്നു. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ നീ ഇഷ്ടപ്പെട്ടവരെ എടുത്ത് കൊള്ളുക. ഞാന്‍ അവളെ ത്വലാഖ് ചൊല്ലി, ഇദ്ദ കഴിഞ്ഞ് അവളെ നീ വിവാഹം കഴിക്കുക(ബിദായത്തു വന്നിഹായ/260)
സാഹോദര്യ പ്രഖ്യാപനത്തിനു ശേഷം അന്‍സ്വാരികള്‍ നബി തിരുമേനിയുടെ അടുത്ത് വന്നു. ഞങ്ങളുടെ തോട്ടങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ മുഹാജിര്‍ സുഹൃത്തുക്കള്‍ക്കുമിടയില്‍ പങ്കിട്ട് തരൂ എന്നപേക്ഷിച്ചു. പക്ഷേ, മുത്ത് നബി വിസമ്മതമറിയിച്ചു. അഭിപ്രായം കേട്ട് അന്‍സാരികള്‍ തങ്ങളുടെ മുഹാജിര്‍ സഹോദരങ്ങളെ നോക്കി. വൃക്ഷങ്ങള്‍ക്ക് വെള്ളമൊഴിക്കുന്ന ജോലി നിങ്ങള്‍ ചെയ്യുക ഈത്തപ്പഴത്തില്‍ നിങ്ങള്‍ക്കും പങ്ക് തരാം എന്ന് പറഞ്ഞ് സസന്തോഷം പിരിഞ്ഞു. ഹിജ്റ 7ാം വര്‍ഷം ഖൈബര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ജയിച്ചപ്പോള്‍ മുഹാജിറുകള്‍ക്ക് ധാരാളം സമ്പത്ത് ലഭിച്ചു. തന്മൂലം അവര്‍ക്ക് അന്‍സാരികളുടെ തോട്ടം ആവശ്യമായി വന്നില്ല. അതിനാല്‍ തോട്ടങ്ങള്‍ അന്‍സാരികള്‍ക്ക് തന്നെ തിരിച്ച് നല്‍കി. അന്‍സാരികളുടെ ത്യാഗവും നിസ്വാര്‍ത്ഥതയും സേവന സന്നദ്ധതയും മാതൃകാ പെരുമാറ്റവും മുസ്ലിം ലോകത്തിന്‍റെ അടയാളങ്ങളായി വിലയിരുത്തപ്പെടുന്നു.
ദ്രുതഗതിയിലായിരുന്നു മദീനയിലെ ഇസ്ലാമിന്‍റെ വളര്‍ച്ച. മസ്ജിദുന്നബവിയുടെ നിര്‍മാണം ശേഷം വിശ്വാസികളെ നിസ്കാരിത്തിന് ഒരുമിച്ചുകുട്ടേണ്ടിതിന്‍റെ മാര്‍ഗ്ഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആ ദിവസം അബ്ദുല്ലാഹിബ്നു സൈദ്(റ) വിന് വിളിച്ചറിയിക്കേണ്ട വാചകങ്ങള്‍ സ്വപ്ന ദര്‍ശനമുണ്ടായി. നബി തങ്ങള്‍ക്ക് സന്ദേശമായി ലഭിച്ച ഇതേ വാചകങ്ങളില്‍ ബാങ്ക് വിളിക്കപ്പെട്ടു. മദീനയിലെ ജൂത ബനൂഖുറൈള, ബനൂ ഖൈനുഖാഅ് എന്നീ ജൂത ഗോത്രങ്ങളുമായി അനുരജ്ഞന ശ്രമങ്ങള്‍ നടത്തി. ഉടമ്പടികള്‍ രൂപപ്പെടുത്തി സൗഹൃദങ്ങള്‍ സ്ഥാപിച്ചു. ബഹുസ്വര നിലപാടുകള്‍ക്കും സാമുഹ്യ കരാറുകള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയ മദീനാ ചാര്‍ട്ടര്‍ 16-17 നൂറ്റാണ്ടിലെ സാമുഹ്യകരാര്‍ ഉപജ്ഞാതാക്കള്‍ ഗവേഷണ വിധേയമാക്കിയിട്ടുണ്ട്. ജൂതന്മാര്‍ ഉടമ്പടികള്‍ ലംഘിക്കുകയും നീതി ന്യായത്തില്‍ ഇടപെടുകയും ചെയ്തതു മൂലം ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങി. മദീനയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അസൂയപ്പെട്ട മക്കയിലെ അവശ്വാസികള്‍ മദീനയിലേക്കും വന്നു തുടങ്ങി. നബി തങ്ങളുടെയും അനുയായികളുടെയും സമ്പത്തും ഒട്ടകങ്ങളും മോഷ്ടിച്ചു. ചതിപ്രയോഗങ്ങള്‍ ആരംഭിച്ചു. മക്കിയിലുപേക്ഷിച്ച വിശ്വാസികളുടെ സ്വത്തുകള്‍ കെള്ളയിടിച്ച് കച്ചവടാവശ്യാര്‍ത്ഥം പുറപ്പെട്ട അബൂ സുഫിയാനില്‍ നിന്നും സംഘത്തില്‍ നിന്നും സമ്പത്ത് പിടിച്ചടക്കുന്നതിന് വേണ്ടി നബിയും സ്വഹാബികളും പുറപ്പെട്ടു. വിവരം അറിഞ്ഞ അബൂസുഫ്യാന്‍ ഖുറൈശികളെ സംഘടിപ്പിച്ചു. കച്ചവട സംഘം മദീന വിട്ടതറിഞ്ഞ് നബിയും അനുചരന്മാരും മറ്റു വഴികള്‍ അന്വേഷിക്കും മുന്നേ അബൂജഹ്ലും സംഘവും യൂദ്ധത്തിന് ഒരുങ്ങിയിരുന്നു. ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ 17ന് ഇരുവിഭാഗവും നേര്‍ക്കുനേര്‍ അണി നിരന്നു. സര്‍വ്വ സന്നാഹങ്ങളുമായി വന്ന ആയിരത്തിലധികം വരുന്ന മക്കയിലെ അവിശ്വാസികള്‍ 313 പേരടങ്ങുന്ന വിശ്വാസത്തിന്‍റെ ഉരുക്കു കോട്ടകള്‍ക്ക് മുന്നുല്‍ അടിയറവ് പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഏറ്റുമുട്ടലായിരുന്നു ബദ്ര്‍. ഹിജ്റ മൂന്നില്‍ ഉഹ്ദും അഞ്ചില്‍ ഖന്തഖും നടന്നു. മദീനാ രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വിഘാതം നിന്നവരെ മാത്രമേ അടിയന്തിര ഘട്ടത്തില്‍ നബി തങ്ങള്‍ നേരിട്ടിട്ടുള്ളു. അക്രമ രൂപം കാട്ടി, ഭീഷണിപ്പെടുത്തി സ്വരൂപിച്ചെടുത്ത വിശ്വാസികളായിരുന്നെങ്കില്‍ ചരിത്രത്തില്‍ ഇസ്ലാമിന് ഇടമുണ്ടാവുമായിരുന്നില്ല. വിജയഭേരി മുഴക്കി ഭൂഖണ്ഡങ്ങള്‍ താണ്ടി ഇസ്ലാം വ്യാപിച്ചതിന് പിന്നില്‍ സ്നേഹത്തിന്‍റെ മനസ്സും സൗഹാര്‍ദ്ദത്തിന്‍റെ വലയങ്ങളുമുണ്ടായിരുന്നു.

നിസാമുദ്ദീന്‍ പുഴക്കാട്ടിരി

Write a comment