Posted on

ഇന്ത്യ മനോവൈകല്യങ്ങള്‍ക്ക് സ്വതന്ത്രം പ്രഖ്യാപിക്കുമ്പോള്‍

 

മനുഷ്യന്‍ കേവല സാമൂഹികജീവി എന്നതിലപ്പുറം സാര്‍വ്വത്രികവും കാലാതീതവുമായ ചില സദാചാര മൂല്യവിചാരങ്ങളുടെ ആകെത്തുകയാണ്. കാല, ദേശ, ഭാഷകളുടെ കുത്തൊഴുക്കില്‍ കൈവിട്ടു പോകാത്ത ഈ സാമൂഹിക സദാചാര ബോധമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. പ്രകൃതിയുടെ സൃഷ്ടിടിപ്പില്‍ തന്നെ സദാചാര മൂല്യങ്ങളാല്‍ സന്തുലിതമായ ഈയൊരു ജീവിത വ്യവസ്ഥിതി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ ഇത്തരം മൂല്യങ്ങളെ ആധുനിക ചിന്താധാരകളുടെയോ ജനാധിപത്യ അവകാശങ്ങളുടെയോ പേരില്‍ തിരുത്തി എഴുതാനോ വകഞ്ഞുമാറ്റാനോ ഒരുമ്പെട്ടാല്‍ അതിന്‍റെ പരിണിതഫലം ചെറുതാകില്ല. പറഞ്ഞുവരുന്നത്, കാലമിന്നോളം മനുഷ്യന്‍ മ്ലേച്ഛവും പ്രകൃതി വിരുദ്ധവുമായി കണ്ടിരുന്ന സംസര്‍ഗബന്ധം അതായത്, സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയുള്ള കോടതി വിധിയെ കുറിച്ചാണ്. അക്ഷരാര്‍ത്ഥത്തില്‍ ഹീനവും അപക്വവുമായ സ്വവര്‍ഗ വേഴ്ചക്ക് സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും മാന്യതയുടെയും മേലങ്കിയണിയിച്ച് നിയമത്തിന്‍റെ തണല്‍വിരിച്ചു കൊടുത്തിരിക്കുകയാണിപ്പോള്‍ പരമോന്നത നീതിപീഠം.
സെപ്തംബര്‍ ആറിന്‍റെ പകലില്‍ നടന്ന ഈ വിധി പ്രഖ്യാപനം സ്വവര്‍ഗാനുരാഗികള്‍ രണ്ടാം സ്വാതന്ത്ര്യമായി ആഘോഷിക്കുമ്പോള്‍ സദാചാര ബോധമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം മനുഷ്യകുലത്തിന്‍റെ സനാദന മൂല്യങ്ങള്‍ക്കേറ്റ കനത്ത പ്രഹനത്തിന്‍റെ കറുത്ത ദിനമാണ്. തീര്‍ത്തും അസാന്മാര്‍ഗീകവും പ്രകൃതിവിരുദ്ധവുമായ ഈ വിധി പ്രഖ്യാപനത്തെ പരമോന്നത നീതിപീഠത്തിന് സര്‍വ്വാംഗീകാരവും നല്‍കി തന്നെ എതിര്‍ക്കാതിരിക്കാന്‍ സദാചാരബോധമുള്ള ആര്‍ക്കും സാധ്യമല്ല.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വിധി പ്രസ്താവിച്ചപ്പോള്‍ നമ്മുടെ സാംസ്കാരിക ഉന്നമനത്തിന് കാവലിരിക്കുന്ന പത്രമാധ്യമങ്ങള്‍ ആഹ്ലാദത്തിമര്‍പ്പിലായിരുന്നത്രെ. വിധിയെ രണ്ടാം സ്വാതന്ത്ര്യ ദിനം(കിറലുലിറലിരല 2) എന്ന് ടൈംസ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചപ്പോള്‍ ആഘോഷങ്ങളുടെ മഴവില്‍ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ ന്യൂസ് എക്സ്പ്രസ് ആ സന്തോഷത്തെ വരച്ചിട്ടു. ഇന്ത്യയുടെ മഹത്തായ മാറ്റങ്ങള്‍ക്ക് ഉറക്കമിളച്ച് കാത്തിരിക്കുന്ന നമ്മുടെ പത്രമാധ്യമങ്ങളുടെ സദാചാര ബോധം കണ്ട് നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച് പോവുകയാണ്. കേവല യുക്തിയുടെയും സഹിഷ്ണുതയുടെയും പേര് പറഞ്ഞാണിവര്‍ ഈ നികൃഷ്ട കൃത്യത്തിന് അംഗീകാരം നേടിയെടുക്കുന്നത്. സ്വവര്‍ഗരതി ഒരു മാനസിക വൈകൃതമായി കണക്കാക്കി ഇതിന് ചികിത്സ തേടുന്നതിന് പകരം സ്വാഭാവിക പരികല്‍പന നല്‍കി സാധൂകരിച്ചെടുക്കാനും തങ്ങളുടെ ഈ ഹീന ചെയ്തിയില്‍ നിര്‍ലോഭം സ്വൈര്യവിഹാരം നടത്താനുമാണിവര്‍ നിയമത്തിന്‍റെ മറവില്‍ കോപ്പ് കൂട്ടുന്നത്
ഏതൊരാളും ആഗ്രഹിക്കുന്നതെല്ലം അനുവദിക്കാനുള്ള അനിയന്ത്രിതമായ അവസരമാണ് സ്വാതന്ത്രത്തിന്‍റെ അര്‍ത്ഥമെങ്കില്‍, അതാണ് വ്യതസ്തതകളെ അംഗീകരിക്കുന്ന ജനാധിപത്യ പക്വതയെങ്കില്‍, മനുഷ്യകുലത്തിന്‍റെ ലൈംഗിക വിക്ഷുബ്ധതയോട് കാണിക്കുന്ന സംയമന പാതയെങ്കില്‍ ഇത്തരം വിധി പ്രസ്താവനള്‍ ഉള്‍കൊണ്ട് കൊണ്ട് ജീവിക്കുക അചിന്തനീയമായിരിക്കും. കാരണം ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ “നിങ്ങളുടെ ഭാര്യയെ എനിക്കിഷ്ടമാണ്, അവള്‍ക്ക് എന്നെയും” എന്ന വാദവുമായി നാളെ ഒരാള്‍ കോടതിയെ സമീപിച്ചാല്‍, എനിക്ക് വിവസ്ത്രനായി നടക്കണണെന്നും പരസ്യമായി ഭോഗിക്കണമെന്നും മറ്റൊരു മനോരോഗി ആവശ്യപ്പെട്ടാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദത്തിന്‍റെ ഉദാരതയില്‍ ന്യായാധിപന്മാര്‍ അതും അനുവദിക്കുമോ എന്ന ചോദ്യം ഈ വിധി പ്രഖ്യാപന വങ്കത്തരത്തിന്‍റെ ആഴം ഓര്‍മിപ്പിക്കുന്നുണ്ട്.
സ്വവര്‍ഗരതി പ്രകൃതിവിരുദ്ധവും ചികിത്സ ആവശ്യമുള്ള ഒരുതരം മാനസിക രോഗമാണെന്നതുമാണ് വസ്തുത. ശാരീരികവും മാനസികവുമായ ഒട്ടനവധി ദൂശ്യഫലങ്ങള്‍ അതുളവാക്കുമെന്നത് അനുഭവത്തിലൂടെ തെളിഞ്ഞതാണ്. അതുകൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ഇതുവരെ ജീവപര്യന്ത്യമോ പത്തുവര്‍ഷ കഠിന തടവോ ലഭിക്കാവുന്ന കുറ്റമായി ഇതിനെ കണ്ടിരുന്നത്. എന്നാല്‍ സെപ്തംബര്‍ ആറിലെ സുപ്രീംകോടതി വിധി സ്വവര്‍ഗരതി ഹലാലാക്കിയിരിക്കുകയാണ്.
ഇന്ത്യ പടിഞ്ഞാറോട്ട് തിരിയുകയാണ്
ആഗോള, ഉദാരവല്‍ക്കരണത്തിന്‍റെ ഭാഗമായി എന്തിനും ഏതിനും പടിഞ്ഞാറോട്ട് തിരിഞ്ഞ് മാതൃക സ്വീകരിക്കുന്ന രീതിയാണീ ചീഞ്ഞളിഞ്ഞ നവലിബറല്‍ ഉദാരലൈംഗികതയെ വാരിപ്പുളരുന്നതിന് ഹേതുകമായത്. യൂറോപ്പില്‍ വ്യാപകമാകുന്ന കുടുംബ തകര്‍ച്ചയുടേയും സാംസ്കാരിക അധപതനത്തിന്‍റെയും നിദാനം കുത്തഴിഞ്ഞ ലൈംഗികതയാണെന്ന് അവര്‍ പോലും തിരിച്ചറിഞ്ഞ് മാറി ചിന്തിക്കാനും തിരിഞ്ഞ് നടക്കാനും ശ്രമിക്കുമ്പോഴാണ് അവരുടെ ഇന്നലകളിലെ മനോവൈകൃതങ്ങളെ പുരോഗമനമെന്ന ലേബലൊട്ടിച്ച് നാം ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നത്. അതിനാണിവിടെ പരമോന്നത നീതിപീഠം നിയമത്തിന്‍റെ തണല്‍ വിരിച്ച് സ്വവര്‍ഗാനുരാഗികള്‍ക്കു മുമ്പില്‍ സ്വാതന്ത്ര്യത്തിന്‍റെ കവാടം തുറന്ന് വെക്കുന്നത്.
സ്വവര്‍ഗരതിയെ മാറ്റിയെടുക്കാവുന്ന രോഗമായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് 1976ല്‍ സൈകാട്രിക്ക് അസോസിയേഷന്‍ കണ്ടെത്തിയത്. പ്രത്യുത, അതൊരു ലൈംഗിക രൂപാന്തരമാണെന്ന് പ്രഖ്യാപിച്ചത് മുതല്‍ പടിഞ്ഞാറന്‍ സമൂഹം കഴിഞ്ഞ നൂറ്റാണ്ടിനിടയില്‍ അനുഭവിച്ചത് അതേപടി ആവര്‍ത്തിക്കാന്‍ പോവുകയാണിവിടെ. ഈ സ്വവര്‍ഗ വിവാഹം സമ്മാനിച്ച സാമൂഹിക അരാചകത്വവും വിഷാദ രോഗവും ബന്ധവിഛേദനത്തിലേക്കും കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്താനുള്ള അവകാശ സംഘട്ടനങ്ങളിലേക്കുമാണ് ചെന്നെത്തിച്ചത്. ലോകത്ത് ആദ്യമായി സ്വവര്‍ഗരതിയും വിവാഹവും അനുവദിച്ച രാജ്യം നെതര്‍ലാന്‍റാണ.് ശേഷം നോര്‍വെ, സ്വീഡന്‍, ബെല്‍ജിയം, സ്പെയിന്‍, കാനഡ എന്നീ രാജ്യങ്ങളും അര്‍ജന്‍റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, പോളണ്ട്, അമേരിക്കയിലെ ഇരുപതിലേറെ സ്റ്റേറ്റുകളിലും സ്വവര്‍ഗരതിയും വിവാഹവും നിയമാനുസൃതമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 377-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിലൂടെ ഈ പട്ടികയില്‍ ഇന്ത്യയും ഇടം കണ്ടെത്തും. അങ്ങനെ സാമ്പത്തിക, വാണിജ്യ മേഖലകളില്‍ തകര്‍ച്ച നേരിടുന്ന ഇന്ത്യ ഈ നിയമ സംവിധാനത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക തൊഴിലിലൂടെയും അതിരുകവിഞ്ഞ വ്യക്തിസ്വാതന്ത്ര്യത്തിലൂടെയും വന്‍വളര്‍ച്ച നേടി ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നത് കണ്ട് ഭാരതീയരായ നാം അഭിമാനം കൊള്ളുമത്രെ.
വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും വാചാലമാകുന്നതും നിയമങ്ങള്‍ നിര്‍മിക്കുന്നതും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥയെയും സനാദന മൂല്യങ്ങളെയും സംരക്ഷിച്ചു കൊണ്ടായിരിക്കണം. മറിച്ച് ജനാധിപത്യം എല്ലാ വീക്ഷണങ്ങളേയും അഭിപ്രായങ്ങളേയും ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍ ഒരു വ്യക്തിക്ക് വേണ്ടി അല്ലെങ്കില്‍ ഏതാനും വ്യക്തികള്‍ക്ക് വേണ്ടി സാമൂഹിക ധാര്‍മികതയെ തകര്‍ക്കുന്നതും സദാചാരത്തെ ബലി കഴിക്കുന്നതും സാമൂഹിക തിന്മയിലേക്കാണ് നയിക്കുക.
വ്യക്തി താല്‍പര്യങ്ങളും സാമൂഹിക താല്‍പര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ അവിടെ ചില ചട്ടങ്ങളും വ്യവസ്ഥകളും അനിവാര്യമായിരിക്കുന്നു. അതിനാണ് നാം നിയമമെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍ ലൈംഗിക ദാഹശമനത്തിന് പുരുഷന്‍ തന്നെ മതിയെന്നു വന്നാല്‍ കാലമിന്നോളം നാം പുലര്‍ത്തിപ്പോന്ന കുടുംബ വ്യവസ്ഥയെയും സന്താന പാരമ്പര്യത്തെയും വെല്ലുവിളിക്കലാകുമത്. അഥവാ, പ്രകൃതിയുടെ താള, ലയനങ്ങള്‍ക്കനുകൂലമായ ഈ കുടുംബ വ്യവസ്ഥയെ ഏറ്റെടുക്കാന്‍ മനസ്സുവരാത്ത വിധം മനോവൈകല്യം പൂണ്ട് പിടിച്ചവര്‍ക്കാണ് സ്വവര്‍ഗരതി ആനന്ദമായി ത്തീരുന്നത.്
ഇസ്ലാം പറയുന്നത്
മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന വിജ്ഞാന സംഹിതയാണ് ഇസ്ലാമിന്‍റെത്. അതുകൊണ്ട് തന്നെ ഇസ്ലാമിന്‍റെ സമഗ്ര ദര്‍ശനങ്ങള്‍ എന്നും കൃത്യവും പ്രകൃതിപരവും പാവനവുമാണ്. നിന്ദ്യവും നീചവുമായ സംസര്‍ഗത്തെ ഏറ്റവും മ്ലേഛവും അതീവ ശിക്ഷ അര്‍ഹിക്കുന്നതുമായ പാപമായാണ് ഇസ്ലാം കാണുന്നത്. സദൂം ഗോത്രം സര്‍വ്വ സീമകളും ലംഘിച്ച് സംസര്‍ഗത്തില്‍ അഭിരമിച്ചപ്പോള്‍ ദൈവദൂതനായി ലൂത്ത് നബിയെ അയച്ചതും നാഥന്‍ കഠിന ശിക്ഷ നല്‍കിയതും വിശുദ്ധ ഖുര്‍ആനിലും(26: 165,166 27: 55,7:81) ഉല്‍പത്തി പുസ്തകത്തിലും (ഏലിലശെെ 19ാം അദ്ധ്യായം) വിശദമാക്കുന്നുണ്ട്.
സ്രഷ്ടാവായ അള്ളാഹു ഏറ്റവും നികൃഷ്ടമെന്ന് വിശേഷിപ്പിച്ച ആ കൃത്യത്തില്‍ സദൂം ഗോത്രം അകപ്പെട്ടപ്പോള്‍ ആകാശമേലാപ്പില്‍ നിന്നും ചുട്ടുപൊള്ളുന്ന ഗന്ധകം (സശഫര്‍) മഴയായി വര്‍ഷിപ്പിച്ച് കൊന്നൊടുക്കുകയാണുണ്ടായത്. ഭൂമി അടിമേല്‍ മറിച്ചിട്ട് ആ ഭൂപ്രദേശം ഇന്നും മനുഷ്യവാസമില്ലാതെ, ഒരു പക്ഷിപോലും പറക്കാതെ മരിക്കാത്ത ഓര്‍മ്മകളായി ലോകത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ സ്വവര്‍ഗരതി ഹലാലാക്കിയുള്ള വിധി പ്രഖ്യാപിച്ചാല്‍ വിശ്വാസികള്‍ക്ക് നടുക്കവും ക്ലേശവുമുണ്ടാകുക സ്വാഭാവികം മാത്രമാണ്. സ്ത്രീ-പുരുഷ വിവാഹത്തിലൂടെ ലൈംഗികതക്കപ്പുറം ചില മൂല്യങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും കടപ്പാടുകളുടെയും ഉദാത്തമായ കൈമാറ്റങ്ങളും ഇസ്ലാം ലക്ഷ്യമാക്കുന്നുണ്ട്. സന്താനങ്ങളിലൂടെ തലമുറകളിലേക്ക് പകുത്തു നല്‍കുന്ന ഈ സ്നേഹത്തിന്‍റെ നീരുറവകളാണ് സനാതന മൂല്യങ്ങളെ സംരക്ഷിക്കുന്നതിലേക്ക് നയിക്കുന്നത്.
പല രാജ്യങ്ങളും സ്വവര്‍ഗരതിക്കും സ്വവര്‍ഗ വിവാഹത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ച് വര്‍ഷത്തിലധികം ഈ ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നതാണ്. പ്രസ്തുത വര്‍ഷത്തേക്കാള്‍ ബന്ധം നീണ്ടു നില്‍ക്കുന്നതാകട്ടെ, സ്വന്തം പങ്കാളിക്കു പുറമെ പലരുമായി സംസര്‍ഗത്തിലേര്‍പ്പെടുന്നവരാണെന്നും പഠനങ്ങള്‍ വിളിച്ചു പറയുന്നു. ഡേവിഡ് പി മാക്കോര്‍ട്ടര്‍ ആന്‍ഡ്രൂ, എം. മാറ്റിന്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ ഗവേഷണ ഗ്രന്ഥത്തില്‍ 156 പുരുഷ സ്വവര്‍ഗ്ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്തത് അവരില്‍ ഭൂരിഭാഗവും അഞ്ചില്‍ താഴെ വര്‍ഷങ്ങള്‍ മാത്രമേ ഒന്നിച്ച് ജീവിച്ചിട്ടുള്ളൂ എന്നാണ്. കടുത്ത മാനസിക സംഘര്‍ഷം മൂലം പലരും വിഷാദ രോഗികളാകുമ്പോള്‍ ഇവര്‍ ദത്തെടുക്കുന്ന കുഞ്ഞുങ്ങളാകട്ടെ ശാരീരിക, മാനസിക, വളര്‍ച്ച മുരടിച്ചവരായി മാറുന്നത് പഠനം അടിവരയിടുന്നു.
ഫലത്തില്‍, കാലമിന്നോളം മനുഷ്യന്‍ പുലര്‍ത്തിപ്പോന്ന മത, ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ക്കു നേരെ പല്ലിളിക്കുന്നതാണീ നീതിപീഠത്തിന്‍റെ വിധി പ്രഖ്യാപനം. പടിഞ്ഞാറന്‍ സമൂഹം അകപ്പെട്ട രതി വൈകൃതങ്ങളെയും ജീര്‍ണ്ണതകളെയും നമ്മുടെ ഹര്‍ഷഭാരതം വാരിപ്പുണരുന്നത് കാണുമ്പോള്‍ ഹതാശരായി നോക്കിനില്‍ക്കാനേ പലപ്പോഴും കഴിയുന്നുള്ളൂ എന്നതാണ് ഖേദകരം.

ശഹീദ് എ പി കാവനൂര്‍

Write a comment