Posted on

ഫാഷിസം ലക്ഷ്യദീപില്‍ നങ്കൂരമിടുമ്പോള്‍

ശാന്തിയോടെയും സമാധാനത്തോടെയും കഴിയുന്ന നാടാണ് ലക്ഷ്യദ്വീപ്. പവിഴ പുറ്റുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഈ തുരുത്തിലെ പുതിയ സംഭവ വികാസങ്ങള്‍ ഏറെ ഭീതിതവും ആശങ്കാജനകവുമാണ്. അതിഥികളെ ഇരു കൈ നീട്ടി സ്വീകരിക്കാനും സംതൃപ്തരായി യാത്രയയ്ക്കാനും മുമ്പന്തിയിലാണ് ലക്ഷദ്വീപുകാര്‍. സംസ്കാരവും പൈതൃകവും മുറുകെ പിടിക്കുന്ന ദ്വീപുകാര്‍ക്കിടയില്‍ അശാന്തി സൃഷ്ടിക്കുകയും അവരുടെ വിശ്വാസവും ആചാരവും ചോദ്യം ചെയ്ത്കൊണ്ടുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
നീഗൂഢവും ആസൂത്രിതവുമായി ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. കച്ചവട താത്പര്യങ്ങളുടെയും ടൂറിസ്റ്റ് വ്യവഹാരണങ്ങളുടെയും വിളനിലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
കേരളത്തില്‍ നിന്നും പടിഞ്ഞാറുമാറി 200 മുതല്‍ 400 കി.മീ വ്യത്യാസത്തില്‍ അറബിക്കടലില്‍ ചിതറിക്കിടക്കുന്ന ദ്വീപുകളുടെ കൂട്ടമാണ് ലക്ഷ്യദ്വീപ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശവുമാണ്
ജനവാസമുള്ളതും അല്ലാത്തതുമായ 36 ദ്വീപ് സമൂഹത്തില്‍ 11 ദ്വീപില്‍ മാത്രമേ ആള്‍ താമസമുള്ളൂ. ലക്ഷദ്വീപ് മിനിക്കോയ് ആന്‍ഡ് അമിനി ദ്വീപ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപുകള്‍ 1973 നവംബര്‍ ഒന്നിനാണ് ഔദ്യോഗികമായി ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്തത്. പാമ്പ്, പട്ടി , കൊലപാതകം, മദ്യം, മയക്കുമരുന്ന്, മോഷണം എന്നിവ ഇല്ലാത്ത നാടാണ് ലക്ഷദ്വീപ്. കുറ്റക്കാരില്ലാത്തതിനാല്‍ അടഞ്ഞ ജയിലും ദ്വീപിലെ മറ്റൊരു കാഴ്ച്ചയാണ്. കവരത്തിയിലാണ് അഡ്മിനിസ്ട്രേറ്റ് ഓഫീസ് നിലകൊള്ളുന്നത്. ദ്വീപിലുള്ള ഏക എയര്‍പോര്‍ട്ട് അഗത്തിയി ലാണ്. കൊമ്പിയും ബേപ്പൂരുമാണ് അടുത്തുള്ള തുറമുഖങ്ങള്‍.
എഡി 662 -ലാണ് ഇസ്ലാം മത പ്രബോധനാര്‍ത്ഥം ഹസ്രത്ത് ഉബൈദുല്ല ബ്നു മുഹമ്മദ് എന്നവര്‍ അമിനി ദ്വീപില്‍ എത്തുന്നത്. അദ്ദേഹം പ്രബോധനം നടുത്തുകയും പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. 1050 ല്‍ ചിറക്കല്‍ ഭരണാധികാരി കോലത്തരി രാജാവ് തന്‍റെ പ്രതിനിധിയെ ദ്വീപ് ഭരിക്കാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് അറക്കല്‍ രാജവംശവും ദ്വീപ് ഭരിക്കുകയുണ്ടായി. പോര്‍ച്ചുഗീസ് അധിനിവേശക്കാലത്ത് പലതവണ ദ്വീപില്‍ അക്രമണങ്ങള്‍ അഴിഞ്ഞാടി. ചില സമയങ്ങളില്‍ ദ്വീപുവാസികളില്‍ നിന്ന് പറങ്കികള്‍ക്ക് തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. കുറഞ്ഞകാലം ദ്വീപ് ടുപ്പു സുല്‍ത്താന്‍റെ അധികാര പരിധിയിലായിരുന്നു ബ്രീട്ടീഷ് ആധിപത്യത്തോടു കൂടി 1875 -ല്‍ മലബാര്‍ കലക്ടര്‍ ദ്വീപില്‍ ഭരണം തുടങ്ങി. 1947 -ല്‍ ഇന്ത്യ സ്വതന്ത്രമയാതോടെ ലക്ഷ്യദ്വീപ് മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായി. 1956 -ലാണ് കേന്ദ്ര ഭരണ പ്രദേശമായത്.
ഭാഷാപരമായും സാംസ്കാരികമായും കേരളീയരുമായി സാദൃശ്യമുള്ളവരാണ് ദ്വീപ് നിവാസികള്‍. ജസ്രി, മഹല്‍ ഭാഷകള്‍ സംസാരിക്കുന്നവരുമുണ്ട്. മാലി ദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനക്കോയ് ദ്വീപില്‍ മഹലാണ് സംസാരിക്കുന്നത്. ജസ്രി വെറും സംസാര ഭാഷ മാത്രമാണെങ്കിലും മഹല്‍ ഭഷക്ക് സ്വന്തമായി ലിപിയുണ്ട്. മലബാറിലെ മാപ്പിള സമൂഹത്തിന്‍റെ ജീവിത രീതികളും സംസ്കാരങ്ങളും പിന്തുടര്‍ന്ന ദ്വീപ് നിവാസികളെ പ്രത്യേകം പരിരക്ഷയുള്ള പട്ടിക വര്‍ഗമായിട്ടാണ് പരിഗണിക്കുന്നത്. മത്സ്യ ബന്ധനവും കേര കൃഷിയുമാണ് പ്രധാന വരുമാന മാര്‍ഗം.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദനഗര്‍, ഹവേലി, ദിയു എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുല്‍ ഖോഡെ പട്ടേലിനു ലക്ഷ്യദ്വീപിന്‍റെ അധിക ചുമതല നല്‍കിയത് മുതലാണ് ദ്വീപില്‍ വിവാദങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നരേന്ദ്ര മോഡിയുടേയും അമിത്ഷായുടെയും ഇഷട തോഴനും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ പട്ടേലിന്‍റെ നിയമനം ദ്വീപില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണെന്ന ആരോപണം വ്യാപകമായുണ്ടായി. ചുമതല ഏറ്റെടുത്തതിനു പിന്നാലെ വിവാദം നിറഞ്ഞ പല നിയമങ്ങളും നീക്കങ്ങളും പ്രഫുല്‍ പട്ടേല്‍ നടത്തി. അതോടെ ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ വിട്ടുകൊടുക്കരുതെന്ന മുറവിളികള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ദേശീയ അന്തര്‍ ദേശീയ തലങ്ങളിലേക്ക് വരെ പ്രതിഷേധങ്ങള്‍ വ്യാപിച്ചിരിക്കുകയാണിപ്പോള്‍. മതേതര സമൂഹം വിവധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ദ്വീപ് ജില്ലാ പഞ്ചായത്തിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്റര്‍ തന്നെ പ്രമുഖ വകുപ്പുകളുടെയെല്ലാം ചുമതല ഏറ്റെടുത്തു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു , മദ്യ വിരുദ്ധ മേഖലയായ ദ്വീപില്‍ ടൂറിസത്തിന്‍റെ പേരില്‍ മദ്യം അനുവദിച്ചു, ഗോവധ നിരോധനം ഏര്‍പ്പെടുത്തി, സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം ഒഴിവാക്കി, കുറ്റ കൃത്യ നിരക്ക് ഏറ്റവും കുറവുള്ള ദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തി, രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി ഇങ്ങനെ ഒട്ടേറെ വിവാദ നടപടികളാണ് പട്ടേലിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.
രാജ്യം പരിരക്ഷയും സുരക്ഷയും ഏര്‍പ്പെടുത്തിയ ദ്വീപു സമൂഹത്തെ ഇല്ലായ്മ ചെയ്യാനും ടൂറിസ്റ്റ് കച്ചവട ലോബികള്‍ക്കും ബിസ്നസ്സ് ബിനാമികള്‍ക്കും തീറെഴുതി നല്‍കാനുമുള്ള ഗൂഢപദ്ദതിപദ്ദതിപദ്ദതിയാണ് ഇതിനു പിന്നില്‍. മുസ്ലിം പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുകയും മതകീയ – ധാര്‍മിക അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സാംസ്കാരിക അധപതനത്തിലേക്ക് തള്ളി നീക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ ഒളിയജണ്ടകളാണ് ഇതിനു പിന്നില്‍ എന്ന് വ്യക്തം. ടൂറിസത്തിലൂടെ വന്‍ സാമ്പത്തിക നേട്ടം സ്വപ്നം കാണുകയും ലോക സഞ്ചാരികളെ ആകര്‍ഷിക്കണമെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഭരണകൂടം പ്രത്യേക സംരക്ഷണം നല്‍കേണ്ട ഒരു പട്ടിക വിഭാഗത്തിന്‍റെ ജീവിതവും സമ്പാദ്യവും കൊള്ളയടിക്കാനുള്ള ശ്രമങ്ങലാണിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയവും ദുരൂഹവും വിവാദ പരവുമായ വിചിത്ര നടപടികളും ഉത്തരവുകളുമാണ് ദ്വീപില്‍ കഴിഞ്ഞ ആറുമാസമായി നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ദ്വീപില്‍ സമഗ്രാധിപത്യമുണ്ടാക്കി പ്രതികരിക്കാനും പ്രതിഷേധിക്കാന്‍ പോലും ഇടം നല്‍കാത്ത വിധം അവരം നിശ്ശബ്ദരാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വകുപ്പ് ജീവനക്കാരെ പരിച്ചു വിടുക, മത്സ്യ തൊഴിലാളികളുടെ ഷെഡുകള്‍ പൊളിക്കുക, സബ്സിഡി നര്‍ത്തലാക്കുക, പൊതുമേഖലകളില്‍ സ്വകാര്യ വല്‍ക്കരണം, കപ്പല്‍ ടിക്കറ്റ് വൈദ്യുതി നിരക്ക് എന്നിവ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ ഉത്തരവുകളിലൂടെ ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യാനുള്ള പൈശാചിക പ്രവര്‍ത്തികളാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇതെല്ലാം ദേശസുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന നീക്കങ്ങളാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ന്യായീകരണം. മയക്കുമരുന്നിനും ആയുധ കൈമാറ്റത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഇടത്താവളമായി ലക്ഷ്യദ്വീപ് മാറുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം നടപടികള്‍ക്കു പിന്നിലെന്നുമുള്ള കല്ലുവെച്ച നുണയാണ് ഭരണകൂടത്തിന്‍റെ പ്രതിപാദനം.
ജനാധിപത്യ ധ്വംസനം നടത്തുന്ന ഭരണകൂടത്തിനെതിരെ മതേതര ജനാധിപത്യ രീതിയിലുള്ള പോരാട്ടാങ്ങള്‍ക്ക് നാം നീക്കങ്ങള്‍ നടത്തണം. കക്ഷി രാഷ്ട്രീയ മത സംഘടനാ വ്യത്യാങ്ങളേതുമില്ലാതെ, ജനകീയ പോരാട്ടങ്ങള്‍ക്കു രാജ്യം സാക്ഷിയാവണം ശക്തമായ നിയമ ചോരണങ്ങളുണ്ടാവണം. ഇനിയുമൊരു കാശ്മീര്‍ ആവര്‍ത്തിക്കരുത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട ഒരു ഭരണകൂടം പെട്രോളിയം സെഞ്ചുറി കടന്നിരിക്കുന്ന ഒരു രാജ്യം. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കര്‍ഷക സമരം പോലും ഗൗനിക്കാത്ത ഭരണകൂടം ദ്വീപ് വിഷയത്തില്‍ എന്തു തീരുമാനം എടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

ജലീല്‍ താനാളൂര്‍

Write a comment