Posted on

സ്ത്രീ വിദ്യാഭ്യാസം; ഇസ്്ലാമിക വായന

ലോകത്ത് അനവധി മതങ്ങളുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എക്കാലത്തും മതിയായ അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന മതം ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാമിലെ സ്ത്രീകളെ പൊന്‍വിളക്കുകളായാണ് കാണുന്നത്. അവരെ ആദരിക്കാനും ബഹുമാനിക്കാനുമാണ് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നത്്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അര്‍ഹമായ ചില അവകാശങ്ങള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നു. സ്ത്രീകള്‍ മഹിതമായ കുടുംബജീവിതം നയിക്കുന്നതിലൂടെ സമൂഹത്തില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. പെണ്‍കുട്ടികള്‍ കൂടുതലായും ജനിച്ചു വീഴുന്ന ഈ കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഒരു കാലത്ത് സമൂഹത്തില്‍ ജനിച്ചു വീഴുന്നത് പെണ്ണാണെന്നറിഞ്ഞാല്‍ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അറബ് സമൂഹത്തില്‍, ഇന്ത്യയില്‍ ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ തീയില്‍ ചാടി മരിക്കണം എന്ന സതി സമ്പ്രദായം പുലര്‍ത്തിയിരുന്ന ഹൈന്ദവ സമൂഹം, സ്ത്രീകള്‍ക്ക് വിവാഹം എന്ന അവകാശം തന്നെ നിര്‍ത്തലാക്കി മഠങ്ങളിലേക്ക് പറഞ്ഞയച്ചിരുന്ന ക്രൈസ്തവ സമൂഹവും മനുഷ്യന് സ്വര്‍ഗപ്രവേശനം കിട്ടാത്തതിന്റെയും ഭൗതിക ലോകത്തെ പ്രയാസങ്ങളുടെയും പാപക്കറകള്‍ സ്ത്രീകളുടെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിച്ചിരുന്നത്.
എന്നാല്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത് ദൈവികാനുഗ്രഹം ആണെന്നും അവള്‍ സ്ഥാനവും മഹത്വവും ബഹുമാനവും അര്‍ഹിക്കുന്നവളെന്നും ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. സ്ത്രീ സമൂഹം അര്‍ഹമായ അവകാശങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അവള്‍ അത് ആരാഞ്ഞാല്‍ അതിനെ പഴിചാരുന്നവര്‍ ഏറെയാണ്,
ഈ അടുത്ത കാലത്ത് ഒരു ഉസ്താദ് എന്നോട് ചോദിക്കുകയു ണ്ടായി, പെണ്ണ് കാണാന്‍ പോയപ്പോള്‍ കല്യാണം കഴിഞ്ഞിട്ടും അവള്‍ പഠിക്ക ണം എന്ന് ആവശ്യം പറഞ്ഞു, എന്നാല്‍ എനിക്ക് അതിനോട് ഒട്ടും താല്പര്യമില്ല, എന്താണ് നിങ്ങളുടെ അഭിപ്രായം, അങ്ങനെയൊരു ചോദ്യം എന്നോട്് ഉന്നയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: വൈവാഹിക ബന്ധം തുടര്‍ വിദ്യാഭ്യാസത്തിന് കൂച്ച വിലങ്ങിടുന്നതല്ല. ഇസ്‌ലാം അങ്ങനെ പരാമര്‍ശിച്ചിട്ടില്ല. സഹാചര്യങ്ങള്‍ അനുകൂലമായാല്‍ അവള്‍ക്ക് പഠിക്കാം, കല്യാണം കഴിഞ്ഞെന്ന് വെച്ച് അവളുടെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും ചങ്ങലയിടരുത്, അവളും ആഗ്രഹിക്കുന്നുണ്ട് പഠിക്കാനും ഉയരങ്ങള്‍ കീഴടക്കാനും, ഒരു നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഒതുങ്ങി കൂടേണ്ടവളല്ല സ്ത്രീ, ഇസ്്‌ലാമിക് ചുറ്റുപാടുകളോട് ഇണങ്ങിച്ചേര്‍ന്ന് അവള്‍ക്കും ഉയര്‍ന്നു പഠിക്കാം.
സ്ത്രീകള്‍ക്കും പുരുഷമാര്‍ക്കും പ്രകൃതിപരമായി അവര്‍ക്ക് അനിയോജ്യമായ വസ്ത്ര ധാരണ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. സ്ത്രീകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുടെ സാങ്കേതികനാമം ഹിജാബ് എന്നതാണ്. മുഖവും മുന്‍കൈയും ഒഴികെയുള്ളവ അന്യരുടെ സാന്നിദ്ധ്യത്തില്‍ പുറത്തുകാണിക്കരുതെന്നാണ് സ്ത്രീകള്‍ക്കുള്ള നിയമമെങ്കില്‍ കാല്‍മുട്ടിനും പൊക്കിളിനുമിടയിലുള്ള ഭാഗം മറയ്ക്കണമെന്നാണ് പുരുഷന്മാര്‍ക്കുള്ള നിര്‍ദ്ദേശം. ഇന്ന് പലയിടങ്ങളിലും ഹിജാബ് യൂണിഫോമായി ധരിച്ച് പഠനം മുന്നോട്ട് പോകുന്ന ഹാദിയ കോഴ്‌സുകള്‍ നമുക്ക് കാണാം. ആണും പെണ്ണും വേര്‍ത്തിരിവില്ലാതെ കൈകള്‍ കോര്‍ത്തു വരാന്തകള്‍ എഴുന്നള്ളുകയും പീടിക തിണ്ണയും വഴിയോരങ്ങളിലെ ബസ് സ്റ്റോപ്പുമെല്ലാം സ്വന്തമാക്കി സൊറ പറഞ്ഞിരിക്കുകയും ഇതെന്റെ ‘ചങ്ക് ചെങ്ങായി’ എന്നതില്‍ അഭിമാനം പൂണ്ട് അന്യപുരുഷന്റെ തോളില്‍ കയ്യിട്ട് ആത്മാഭിമാനം കൊള്ളുന്ന തട്ടമിട്ട മുസ്്‌ലിം പെണ്‍കുട്ടികളും ഉറഞ്ഞു തുള്ളുന്ന ആധുനിക ക്യാമ്പസുകളെ ക്കാള്‍ എത്രയോ മാധുര്യമുള്ളതാണ് സ്വന്തം ശരീരത്തെ പര്‍ദ്ദയുടെയും ഹിജാബിന്റെയും സുരക്ഷക്കുള്ളിലൊതുക്കി അഭിമാനം കൊള്ളുന്ന ഇസ്‌ലാമിക് ക്യാമ്പസ് അന്തരീക്ഷങ്ങള്‍.
ലോകത്തിന്റെ നേതാവ് മുത്ത് നബി(സ്വ)യുടെ കരളിന്റെ കഷ്ണമായ ബീവി ഫാത്തിമ (റ) കണ്ണ് കാണാത്തവരുടെ മുമ്പില്‍ പോലും മുഖം മറച്ച് ലോക മുസ്്‌ലിം സ്ത്രീകള്‍ക്ക് മാതൃകയായവരാണ്. മര്‍ക്കസ് സംവിധാനിച്ച ഇസ്‌ലാമിക അന്തരീക്ഷത്തില്‍ പിന്തുടരുന്ന ഹാദിയ എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി മത ഭൗതിക സംരംഭങ്ങള്‍ മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തിന് ശക്തി പകരുന്നു. ഇസ്‌ലാമിന്റെ മാന്യമായ വേഷവിധാനങ്ങളെ സജീവമാക്കുന്നതിന്റെ ഭാഗമാകുന്നു. ഈ സംവിധാനത്തില്‍ സ്വാതന്ത്രമില്ലന്നും മറ്റും പറഞ്ഞ് ഇതില്‍ നിന്ന് പിന്തിരിഞ്ഞു പോകുന്നവര്‍ ഒന്ന് മനസ്സിലാക്കുക ഇസ്‌ലാമിക് ക്യാമ്പസുകള്‍ക്ക് പറയാനുള്ളത് നഷ്ട്ടപെട്ട സ്വാതന്ത്രത്തിന്റെ കഥയല്ല ഇഷ്ട്ടപെട്ട ജീവിതത്തിന്റെ ഓര്‍മകളാണ്.
മുസ്ലിം സ്ത്രീ മാന്യയും കുലീനയുമാണ്. ഇത് അവളുടെ വേഷവിധാനത്തില്‍നിന്ന് പ്രതിഫലിപ്പിക്കണം. അവള്‍ ഫേഷന്റെ അടിമയോ ട്രന്റിയോ ആകരുത്. അത് മാന്യതക്ക് നിരക്കുന്നതല്ല. അവള്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തിന് അനുയോജ്യമായതല്ല. അച്ചടക്കവും ലാളിത്യവും എല്ലായ്‌പ്പോഴും നിഴലിക്കുന്നതായിരിക്കണം. അവളുടെ സ്വഭാവവും പോലെ വേഷവിധാനവും. ഇസ്ലാമില്‍ വസ്ത്രം അപരര്‍ക്കു മുമ്പിലുളള ഒരു പ്രദര്‍ശന വസ്തുവല്ല. മറിച്ച്, കവചവും സുരക്ഷയും അഭിമാന സംരക്ഷണത്തിനുള്ള വഴിയുമാണ്.

ആധുനിക ഫെമിനിസ്റ്റു കളുടെ വഴിവിട്ട സമത്വ വാദങ്ങ ളുടെ താല്‍പര്യമെന്താണെന്ന് ദുരൂഹമാണ്. സ്ത്രീയും പുരുഷനും ഒരേ ധര്‍മം നിര്‍വഹിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് പ്രകൃതിയുടെ നിലനില്‍പ്പുതന്നെ അപകടപ്പെടുത്തും. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിദ്യ പകര്‍ന്നു നല്‍കുന്ന ഗുരുനാഥനും മനുഷ്യ നിലനില്‍പ്പിന്റെ മുഖ്യഘട കങ്ങളായ മാതാവിനും പിതാവിനു മൊക്കെ സമൂഹത്തില്‍ പ്രത്യേകം ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. എന്നാല്‍ ചികിത്സ അറിയാത്തവന്‍ ചികിത്സിക്കുകയും പരിജ്ഞാനമില്ലാത്തവന്‍ വിദ്യ പകര്‍ന്നു നല്‍കുകയും ചെയ്താല്‍ വിപരീത ഫലമായിരിക്കും. ഇതിനെ അവകാശ നിഷേധമായി ആരും പരിഗണിക്കില്ലെന്നുറപ്പാണല്ലോ.
ഏതൊരു കാര്യത്തിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. തെറ്റേത് ശെരിയേത് എന്നത് ഉദാഹരണങ്ങള്‍ സഹിതം പറഞ്ഞു തന്ന് നമ്മെ പഠിപ്പിക്കുന്ന ഒരേ ഒരു മതം അതാണ് ഇസ്‌ലാം.
സ്ത്രീക്കും പുരുഷനും വ്യത്യസ്തമായ അവകാശമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത് പക്ഷേ പലപ്പോഴും മുസ്‌ലിം സ്തീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കാന്‍ ഈ കാലത്ത് മുസ്‌ലിം രാഷ്ട്രങ്ങള്‍ തയ്യാറല്ല എന്നതാണ് ഏറെ ഖേദകരം . സത്രീകളെ മാത്രം കുടുംബ പഠനങ്ങളുടെ ഉത്തരവാദികളായി കാണുന്നതിന് പകരം അവിടെയുള്ള ആണുങ്ങളുടെ ഉത്തരവാദിത്ത പോരായ്മ കൂടി നാം മനസ്സിലാക്കേതുണ്ട്. നിസ്‌കാര സമയമല്ലാത്തപ്പോള്‍ റസൂല്‍ എന്താണ് സാധാരണ ചെയ്യാറുള്ളതെന്ന് ചോദിച്ച വേളയില്‍ ആഇശ ബീവി പറഞ്ഞു: കുടുംബത്തിനു വേണ്ടി പണിയെടുക്കും, നിലം തുടക്കും, വസ്ത്രം അലക്കും (ബുഖാരി) ഗൃഹപരിപാലനം നിര്‍ബന്ധമല്ല എന്ന വിധി ശാഹിന മര്‍ഹബി കണ്ടെത്തിയത് ഈ ഹദീസിന്റെ വെളിച്ചത്തിലാണ് പതിനാലാം നൂറ്റാണ്ടിലെ സിറിയന്‍ ഫഖീഹായ ഇബിനു നിബ്‌റ എഴുതുന്ന അലക്കല്‍ പാചകം ചെയ്യല്‍ നിലമടിക്കല്‍ തുടങ്ങിയ ഏതെങ്കിലും സേവനം ഭര്‍ത്താവിന് നല്‍കാന്‍ ഭാര്യ ബാധ്യസ്ഥയൊന്നുമല്ല. കാരണം വിവാഹമെന്ന ഉടമ്പടി ലൈംഗികാസ്വാദനത്തെ മാത്രമാണ് അവളുടെ മേല്‍ നിര്‍ബന്ധമാക്കുന്നത്. അതല്ലാത്തത് അവള്‍ക്ക് നിര്‍ബന്ധമില്ല. ശരീഅത്തിന്റെ യഥാര്‍ത്ഥമായ വിധി പ്രസ്താവനകളെ തിരസ്‌കരിച്ച് ആധുനിക മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടക്കുന്ന സത്വവിവേചനത്തെ ജനറലൈസ് ചെയ്യാനാണ് ഫെമിനിസ്റ്റുകളും ജേര്‍ണലിസ്റ്റുകളും അക്ഷീണം പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്. കാറോടിക്കാന്‍ പോലും അനുവാദമില്ലാത്ത സഊദി അറേബ്യ പോലുള്ള രാഷ്ട്രങ്ങളിലെ സ്ത്രീകള്‍, പുരുഷാധിപത്യത്തിന്റെ യഥാര്‍ത്ഥ ഇരകളാണ് ഈ പ്രവൃത്തികള്‍ക്ക് ഫിഖ്ഹിന്റെ യാതൊരു പിന്തുണയുമില്ല . സ്ത്രീ സങ്കല്പങ്ങളെ ഉദാത്തമാക്കിത്തീര്‍ക്കുന്ന ഇഹ്‌സാന്റെ മാനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് ആവുന്നതുവരെ ഈ അസന്തുലിതാവസ്ഥ തുടര്‍ന്ന് പോരുമെന്ന് ഉറപ്പാണ് മത ധാര്‍മികതയുടെ പ്രതീക്ഷക്കും പോസ്റ്റ് ക്ലാസിക്കല്‍ മുസ്്‌ലിം സൊസൈറ്റിയുടെ പരിഷ്‌കരണം ആവശ്യപ്പെടുന്ന അസന്തുലിതമായ ഘടനക്കുമിടയിലെ ( Asymmetric Structure ) വേര്‍തിരിവ് തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുവെ ഗൃഹകേന്ദ്രിതമായി വികസിച്ചു വന്ന സ്ത്രീവ്യവഹാരങ്ങള്‍ക്ക് അപവാദമെന്നോണം വീടുവിട്ട് പാണ്ഡിത്യം ആര്‍ജിച്ചെടുത്ത ധീരവനിതകളുടെ ചരിത്രം ഇസ്്‌ലാമിക ലോകത്തിന് പറയാനുണ്ട്. ഓറിയന്റലിസ്റ്റായ Ignaz (Goldziher) നിരീക്ഷിക്കുന്നു. മധ്യകാലത്ത് മസ്ജിദുകളില്‍ അധ്യാപനം നടത്തി തീരുന്നവരില്‍ പതിനഞ്ച് ശതമാനത്തോളം വനിതകളായിരുന്നു . കൈറോയിലെ സഖലതനിയ്യ മദ്‌റസ പോലുള്ളവ പൂര്‍ണമായും അവരുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ടു പോയത്. മുസ്്‌ലിം വനിതാ അക്കാദമിസ്റ്റുകളെ സംബന്ധിച്ചുള്ള റത്ത് റോഡഡിന്റെ (Ruth Rated) ഏറ്റവും പുതിയ പഠനം ഇവിടെ പ്രസ്താവ്യമാണ്. പരമ്പരാഗത സദസ്സുകളില്‍ സ്ത്രീകള്‍ മറഞ്ഞു കിടക്കുകയായിരുന്നുവെന്ന കാരണം നിരത്തി സ്ത്രീ ചരിത്രത്തെ അപനിര്‍മിക്കാന്‍ വെമ്പല്‍ കൊള്ളുന്ന യുഎസ് , യൂറോപ്യന്‍ ഹിസ്റ്റോറിയന്മാര്‍ മുസ്്‌ലിം വനിതകളുടെ വൈജ്ഞാനിക അനുഭവങ്ങളെ പഠിക്കാന്‍ തത്പരരാവണം. മാറ്റിനിര്‍ത്തപ്പെട്ടവളായും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവളായും ഒറ്റപ്പെട്ടവളായും മുസ്‌ലിം സ്ത്രീയെ അവതരിപ്പിക്കുന്നതിലെ വ്യര്‍ത്ഥത. ആയിരത്തോളം വരുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതം പഠിക്കുന്നതോടെ ബോധ്യപ്പെടും. കൂടാതെ ക്ലാസിക്കല്‍ ഇസ്്‌ലാമിക് കോളേജുകളില്‍ അധ്യാപനം നടത്തിയിരുന്ന സ്ത്രീകളുടെ ആനുപാതിക എണ്ണം ആധുനിക യൂനിവേഴ്‌സിറ്റിയിലുള്ളതിനേക്കാള്‍ കൂടുതലായിരുന്നുവെന്ന റോഡഡിന്റെ വിലയിരുത്തല്‍ സര്‍വ്വ വാര്‍പ്പു മാതൃകകളെയും ഉടച്ചു വാര്‍ക്കുമെന്നതില്‍ സന്ദേഹമില്ല. അതിന്റെ ഉത്കൃഷ്ട നിദര്‍ശനമാണ് വിശ്വാസികളുടെ ഉമ്മയായ ആയിശ ബീവിയുടെ ജീവിതം. എങ്കിലും പാശ്ചാത്യരുടെ ഏകപക്ഷിതമായ നോട്ടങ്ങള്‍ ഈ ചേതോഹരമായ ജീവിതാനുഭവങ്ങളുടെ മത പതിയില്ലെന്നതാണ് മറ്റൊരു വസ്തുത.

ജസ്ല ശമീമ

Write a comment