Posted on

കടപുഴകിയ വഹാബീ തൗഹീദ്

ശിര്‍ക്കിനെ കുറിച്ച് പറയാത്ത ഒരു സലഫി പ്രസംഗം കേള്‍ക്കാന്‍ വലിയ പാടാണ്. കുട്ടികള്‍ക്കുള്ള കുത്തിവെയ്പില്‍ കൂടി ശിര്‍ക്കിന്‍റെ അണുക്കള്‍ കണ്ടെത്തിയ മഹാഗവേഷകരാണിവര്‍. തൗഹീദിനേക്കാളേറെ ശിര്‍ക്കാണ് ഇവര്‍ക്ക് ഇഷ്ടവിഷയം. ആളുകള്‍ക്കിടയില്‍ ശിര്‍ക്ക് ഭീതി നട്ടുപിടിപ്പിക്കുകയും മുസ്ലിംകള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെയും ശിര്‍ക്ക് മുദ്ര ചാര്‍ത്തുകയും ചെയ്യുമ്പോള്‍ അനിര്‍വ്വചീയമായ ഒരു സുഖം ഇവര്‍ അനുഭവിക്കുന്നുണ്ടെന്ന് തോന്നും. ഈ ഭീതിയുടെ മറവിലാണ് വഹാബിസം കേരളത്തില്‍ സ്വല്‍പമെങ്കിലും പ്രചരിച്ചത്. കേട്ടാല്‍ തോന്നും ശിര്‍ക്ക് ഇവര്‍ക്ക് മരണത്തേക്കാള്‍ ഭയമാണെന്ന്.
എന്നാല്‍, സുന്നികള്‍ക്ക് നേരത്തെ മനസ്സിലായ കാര്യം ഇപ്പോള്‍ എല്ലാ കേരളീയര്‍ക്കും മനസ്സിലായി. നേരെചൊവ്വെ പറഞ്ഞാല്‍, സലഫിസത്തില്‍ ശിര്‍ക്കിന് ഒരു തരിമ്പ് ഗൗരവം പോലുമില്ലെന്ന്. അല്ലാഹു അല്ലാത്തവരെ പേടിക്കരുതെന്നും അവനോടല്ലാതെ സഹായം തേടരുതെന്നും തൊണ്ട കീറി പറയുന്നെന്നല്ലാതെ, ഒരു തീവ്രവാദ ആരോപണം വന്നപ്പോഴേക്കും ഇന്ത്യന്‍ ഭരണഘടനയേയും പോലീസിനേയും കോടതിയേയും പത്രക്കാരേയും പൊതുജനത്തേയും എല്ലാം കക്ഷികള്‍ ഭയന്ന് കളഞ്ഞു. രാഷ്ട്രീയക്കാരോടും രാഷ്ട്രീയ സുന്നി നേതാക്കളോടും ചാനല്‍കാ രോടുമൊക്കെ സഹായം തേടാനും തുടങ്ങി; ജിന്നുകള്‍ക്ക് പോലും രക്ഷിക്കാനാവാത്ത ഈ പെരും കുടുക്കില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്താന്‍. അങ്ങനെ ആ വിളിച്ചു പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു. വഹാബികള്‍ ലയിച്ചു.
പത്തിലേറെ കാരണങ്ങളാല്‍ മുശ്രിക്കുകളായിത്തീര്‍ന്ന മൗലവി വിഭാഗമവുമായിട്ടാണ്, അവയിലെ പല വിഷയങ്ങളും നിഷേധിച്ചതിനാല്‍ ഹദീസ് നിഷേധികളും തദ്വാരാ ഇസ്ലാമില്‍ നിന്ന് പുറത്ത് പോയവരുമായ മടവൂര്‍ വിഭാഗം ഐക്യപ്പെട്ടിരിക്കുന്നത്! അഭൗതികം എന്താണെന്ന് ഇപ്പോഴും തീരുമാനമായിട്ടില്ലതാനും. ശിര്‍ക്ക് വിശദീകരിച്ച് പിളര്‍ന്ന് പിളര്‍ന്ന് ഒടുങ്ങിയ വഹാബി ഗ്രൂപ്പുകളില്‍ കൂടുതല്‍ കാലം ഒരേ നിലപാടില്‍ നിന്നവര്‍ പരിഷ്കാരികളായ മടവൂര്‍ വിഭാഗമായിരിക്കും. അവരുമിപ്പോള്‍ ശിര്‍ക്ക് കൂടാരത്തിലെത്തി. പിന്നെ എന്തിന് വേണ്ടിയായിരുന്നു അഭൗതികതയുടെ ഉടയാടയണിയിച്ച തീരാത്ത ഈ ശിര്‍ക്ക് ഭാഷണങ്ങള്‍ ? നവോത്ഥാന നാട്യങ്ങള്‍? സംവാദ കോലാഹലങ്ങള്‍? തെരുവുകളെ മലീമസമാക്കിയ വിഴുപ്പലക്കലുകള്‍? അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള തീരാത്ത ക്യാംപയിനുകള്‍? എല്ലാം ചില നാട്യങ്ങള്‍ മാത്രമായിരുന്നോ? ബ്രോ…, കൊടിയതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശിര്‍ക്ക് എന്ന മാരക വിഷം അനിവാര്യമായ അമൃതായി മാറിയതിന്‍റെ സൂത്രവാക്യം ഒന്ന് വിശദീകരിക്കാമോ? ഒരു യു.എ.പി.എ മതിയോ ശിര്‍ക്ക് തൗഹീദാകാന്‍? ഒരു ബിരിയാണിച്ചെമ്പ് മതിയോ കുഫ്റ് ഈമാനാകാന്‍? അറിയാത്തത് കൊണ്ട് ചോദിക്കുവാ… ഞങ്ങള്‍ നിങ്ങളുടെ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ അദ്യശ്യവും അഭൗതികവുമായ സൈദ്ധാന്തിക കോപ്രായങ്ങള്‍ മനസ്സിലാകാത്ത പാവം യാഥാസ്ഥിതികരാണേ.

ജിന്നൂരിസത്തില്‍ നിന്ന് ദമ്മാജിലേക്കുള്ള ദൂരം
മടവൂര്‍ വിഭാഗത്തിനെപ്പോലെ ത്തന്നെ ഔദ്യോഗിക ഗ്രൂപ്പിനും ശിര്‍ക്കിന് ഒരു പുല്ലു വിലയുമില്ലെന്ന് ഈ നാടകത്തിന്‍റെ പരിണാമങ്ങള്‍ ശ്രദ്ധിച്ച ഏത് പ്രേക്ഷകനും പെട്ടെന്ന് പിടുത്തം കിട്ടാവുന്നതേയുള്ളൂ. പുതിയ പുതിയ ശിര്‍ക്കുകള്‍ കണ്ടുപിടിക്കാനും അവ പെടുന്നനെ തൗഹീദാക്കി മാറ്റുവാനും വീണ്ടും അത് ശിര്‍ക്കാക്കാനും മാറിമറിഞ്ഞ് വരുന്ന തൗഹീദ് ശിര്‍ക്കുകള്‍ ഞൊടിയിടയില്‍ റാന്‍മൂളികളായ അനുയായികള്‍ക്ക് പഠിപ്പിച്ച് കൊടുക്കാനും മികവും തികവുമുള്ള യുവകേസരികള്‍ തങ്ങള്‍ക്ക് എമ്പാടുമുണ്ടെന്ന് കേരളത്തിലെ ഏത് വഴിപോക്കന്മാര്‍ക്കും അറിയും വിധം ബോധ്യപ്പെടുത്തിക്കൊടുത്ത ഒരു പ്രസ്ഥാനം ശിര്‍കിനെ അതിലളിതമായും ലാഘവമായുമാണ് സമീപിക്കുന്നതെന്ന് സുതാര്യം വ്യക്തമാകും. പിളരാന്‍ ഇന്ധനമാക്കിയ തൗഹീദ് എത്രമേല്‍ അസ്ഥിരമാണെന്ന് ബോധ്യപ്പെടുമ്പോള്‍ ലയിക്കാന്‍ അതെത്രമാത്രം തടസ്സമല്ല എന്നും മനസ്സിലാകും. അതിനായി ആ പിളര്‍പ്പിന്‍റെ സൈദ്ധാന്തിക കഥകള്‍ ഹൃസ്വമായൊന്ന് പറയാം.
ഓര്‍മ്മകള്‍ക്കെതിരെ എന്നും കലാപം കൂട്ടുന്നവരാണ് വഹാബികളെന്നറിയാം. സ്വന്തം ചരിത്രം കേള്‍ക്കുന്നത് അവര്‍ക്ക് തീരെ ഇഷ്ടമില്ലെന്നും അറിയാം. മറ്റുള്ളവരെ പോലെ അവര്‍ക്കും അതൊക്കെ കേള്‍ക്കുമ്പോള്‍ ഓക്കാനം വരുമെന്ന് പറയാം. എങ്കിലും ഈ നടനകലയുടെ അടുത്ത എപിസോഡുകള്‍ അറപ്പോടെയാണെങ്കിലും അനുഭവിക്കാനിരിക്കുന്ന കേരള ജനതക്ക് ഈ വിവരങ്ങള്‍ ഗുണം ചെയ്യും.
മൗലവി വിഭാഗത്തില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജിന്നുകളോട് സഹായം തേടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. സിഹ്റും കണ്ണേറും ജിന്ന് ബാധയുമൊക്കെ തൗഹീദിനുള്ളില്‍ പെടുമെങ്കില്‍ – ഭൗതികമാണെങ്കില്‍ – ജിന്നിനോട് സഹായം തേടുന്നത് മാത്രം എന്തിന് അഭൗതികമാണെന്ന് ഒരു വിഭാഗം ചോദിച്ച് തുടങ്ങി. അങ്ങനെ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളി ലുള്ള സഹായതേട്ടം എന്ന പ്രാര്‍ത്ഥന യുടെ പഴയ നിര്‍വ്വചനം പൊളിച്ചു പുതിയ നിര്‍വ്വചനവുമായി സകരിയ്യാ സലാഹി രംഗത്തെത്തി. സൃഷ്ടികളുടെ കഴിവിന്ന തീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥനയെന്ന് ഭേദഗതി ചെയ്യപ്പെട്ടു. തൗഹീദ് 2007 എന്നാണ് ഈ തൗഹീദ് അറിയപ്പെട്ടത്.
തൗഹീദ് 2007 പുറത്തിറങ്ങിയപ്പോള്‍ ചോദ്യശരങ്ങളുമായി സുന്നികള്‍ വഹാബിസത്തെ നിര്‍ത്തിപ്പൊരിച്ചു. ബദ്രീങ്ങളെ വിളിച്ചാല്‍ ശിര്‍ക്കും പിശാചിനെ വിളിച്ചാല്‍ തൗഹീദുമാകുന്ന വൈരുദ്ധ്യത്തെ സുന്നികള്‍ ചോദ്യം ചെയ്തു. ഗത്യന്തരമില്ലാതെ അഞ്ച് വര്‍ഷത്തിന് ശേഷം- 2012 ല്‍ മുജാഹിദുകള്‍ വീണ്ടും സുന്നഹദോസ് കൂടി. അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം അഞ്ചു വര്‍ഷക്കാലത്തെ ഈ തൗഹീദ് ശിര്‍ക്കായി തീരുമാനിക്കപ്പെട്ടു. മുവാറ്റുപുഴ സുന്നി-മുജാഹിദ് സംവാദത്തില്‍ വെച്ച് 2007 ലെ തൗഹീദ് ശിര്‍ക്കായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഈ തൗഹീദിന് ബീജാവാപം നല്‍കിയ ജബ്ബാര്‍ മൗലവിയേയും അതിന്‍റെ പ്രചാരണം ഏറ്റെടുത്ത സകരിയ്യാ സലാഹിയേയും കാഫിറായതായി സംഘടന നേതാക്കള്‍ നാടെങ്ങും പ്രചരിപ്പിച്ചു. കുറേ ആളുകള്‍ അവര്‍ക്കൊപ്പം കൂടി. അറിയപ്പെടാന്‍ പ്രത്യേകിച്ച് പേരുകളൊന്നും ഇല്ലാത്തതിനാല്‍ ജിന്നൂരികള്‍ എന്നാണ് മാതൃ സംഘടനയും പൊതു ജനവും അവരെ വിളിച്ചിരുന്നത്. അപ്പോള്‍ മറ്റൊരു പ്രശ്നം 2012 പ്രകാരം 2007ലെ തൗഹീദിനെ ന്യായീകരിച്ച മറ്റു മൗലവിമാരും മുശ്രിക്കുകളാകുമല്ലോ.? അപ്പോള്‍ എന്ത് ചെയ്യും? അതിനെന്തുണ്ട് പരിഹാരം? തൗബ തന്നെ! അങ്ങനെ 2007ലെ തൗഹീദ് അഞ്ച് വര്‍ഷം കൊണ്ട് നടന്നതിന് പരിഹാരമായി അനസ് മൗലവിയും സംഘവും പരസ്യമായി തൗബ ചെയ്തു.!!
സംഘടനക്കുള്ളില്‍ പിടിമുറുക്കിയ ജിന്നൂരികളുടെ താഴ്വേരുകള്‍ കണ്ട സംഘടനാ നേതാക്കളായ ടി.പി അബ്ദുല്ലക്കോയയും എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിയും സ്തബ്ധരായി.. അവര്‍ സംഘടനയെ ശുദ്ധികലശം ചെയ്യാന്‍ തീരുമാനിച്ചു. വ്യക്തികളെ പുറത്താക്കാന്‍ തുടങ്ങിയാല്‍ പട്ടിക അനന്തമായി നീളും എന്നു മാത്രമല്ല, പുറത്താക്കപ്പെട്ടവര്‍ക്ക് ഹീറോ പരിവേഷം കിട്ടുകയും ചെയ്യും. അങ്ങനെയാണ് അവരാ കടും കൈ ചെയ്തത്. യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സംസ്ഥാന, ജില്ല, മണ്ഡല, ശാഖ കമ്മിറ്റിയെ മുഴുവനും പിരിച്ചു വിടുക…! എന്നിട്ട് ജിന്നൂരികളില്‍ നിന്ന് പരിപൂര്‍ണമായും മുക്തമായ അഡ്ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കുക… അങ്ങനെ ചരിത്രത്തിലാദ്യമായിട്ടായിരിക്കാം ഒരു സംഘടന എല്ലാ പോഷക ഘടകങ്ങളുടെയും മുഴുവന്‍ കമ്മിറ്റികളെയും പിരിച്ചു വിട്ട് അഡ്ഹോക് കമ്മിറ്റികളുണ്ടാക്കിയത്… തുടര്‍ന്ന് യുവജനങ്ങളെ, വിശിഷ്യ ജിന്നൂരിസത്തില്‍ കൂടുതലായി കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ ജിന്ന് വിമുക്ത തൗഹീദ് പഠിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി.
സ്വാലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈന്‍ സലഫി, ബാലുശ്ശേരി അടക്കമുളള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തിനേക്കാള്‍ വലിയ കൊമ്പായി സകരിയ്യ ഗ്രൂപ്പ് വളര്‍ന്ന് സംഘടനയെ വെല്ലുവിളിച്ച് നാടു നീളെ ദഅ്വാ സമ്മേളനങ്ങള്‍, എക്സിബിഷന്‍, സംവാദങ്ങള്‍, മുഖാമുഖങ്ങള്‍, പ്രോഫ്കോണ്‍, വെല്ലുവിളികള്‍, തെറിപ്പാട്ടുകള്‍… അങ്ങനെ മൗലവി ഗ്രൂപ്പ് വീണ്ടും പിളര്‍ന്നു. ചുരുക്കത്തില്‍ പ്രയോഗ തലത്തില്‍ മുജാഹിദുകള്‍ മൂന്ന് വിഭാഗമായി മാറി. മടവൂര്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും ജിന്ന് വിഭാഗവും.
എന്നാല്‍ ജിന്ന് വിഭാഗത്തിലും പിന്നീട് അപസ്വരമുണ്ടാകുന്നതാണ് നാം കാണുന്നത്. നേതൃനിരയിലുള്ള ചിലര്‍ ഗള്‍ഫ് സലഫിസത്തില്‍ കുറേകൂടി തീവ്രമായി ചിന്തിക്കാന്‍ തുടങ്ങി. തീവ്ര സലഫിസം ഇറക്കുമതി ചെയ്യപ്പെടണമെന്നുള്ള നിലപാടുകള്‍ മുളപൊട്ടുന്നത് ഈ പ്രവണതയില്‍ നിന്നാണെന്ന് ന്യായമായും സംശയിക്കാം. ക്രിസ്ത്യാനികളോടുള്ള സമീപനം പോലും കേരളത്തിലെ സുന്നികള്‍ അര്‍ഹിക്കുന്നില്ലെന്നും അവരുമായുള്ള വിവാഹ ബന്ധം അസാധുവാണെന്നും സ്വത്ത് അനന്തരം എടുക്കാനോ കൊടുക്കാനോ പാടില്ലെന്ന് അടക്കമുള്ള ലേഖനങ്ങള്‍ അല്‍ ഇസ്ലാഹ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ഈ ചിന്താധാരയുടെ ഫലമായിരിക്കാം. ഈ മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളധികവും തീവ്ര സലഫികളുടെ ലേഖനങ്ങളുടെ പരിഭാഷയാണ്. സിറിയയിലേക്കും ദമ്മാജിലേക്കുമൊക്കെ ഹിജ്റ പോയി എന്ന് സംശയിക്കപ്പെടുന്നവര്‍ ഗള്‍ഫ് തൗഹീദ് ഇന്ത്യയില്‍ നടപ്പിലാക്കുക പ്രയാസമാണെന്ന് മനസ്സിലാക്കിയ ഈ വിഭാഗമാണോ എന്ന അന്വേഷണം പ്രസക്തമാണ്.
പൈതൃകവും പാരമ്പര്യവും ചരിത്രവും അവര്‍ ചവിട്ടിത്തെറിപ്പിക്കുന്നു. സ്മാരകങ്ങളും മഖ്ബറകളും തകര്‍ക്കുന്നു. നേര്‍ച്ചകള്‍ നിരോധിക്കുന്നു. വെറുപ്പും വിദ്വേഷവും കൃഷി ചെയ്യുന്നു. ഇത്തരം തീവ്രവാദ പ്രവണതകളുടെ വേരുകള്‍ തീവ്ര സലഫിസത്തിലും അവയുടെ വേരുകള്‍ ഔദ്യോഗിക മുജാഹിദ് പ്രസ്ഥാനത്തിലും ചെന്നു മുട്ടുന്നതായി പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് ജിന്ന് വിഭാഗത്തെ പാടെ മാറ്റി നിര്‍ത്തി, മത യുക്തിവാദികളായ മടവൂര്‍ വിഭാഗവുമായി ലയിക്കുന്നതിനെ കുറിച്ച് സംഘടന സഗൗരവം ചിന്തിക്കുന്നതെന്നാണ് മനസ്സിലാകുന്നത്.
പുതിയ ലയനത്തിന് ഒരു കൗതുകമുണ്ട്. ഏത് ശിര്‍ക്കുകള്‍ തൗഹീദായാലും ഏത് തൗഹീദ് ശിര്‍ക്കായാലും ഇനി ഫിഫ്റ്റി ഫിഫ്റ്റിയായാലും ഞൊടിയിടയില്‍ അതൊക്കെ തിരു മണ്ടന്മാരായ തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് ചൊല്ലിപ്പഠിപ്പിക്കാന്‍ അസാമാന്യമായ മികവ് സലഫിസത്തിനുണ്ടായിരുന്നു. മുമ്പ് ശിര്‍ക്കായിരുന്ന ജിന്ന് സഹായം 2007-ല്‍ തൗഹീദായപ്പോഴും 2012-ല്‍ വീണ്ടും അത് ശിര്‍ക്കായി തന്നെ പരിണമിച്ചപ്പോഴും ആ നടനകല നാമേറെ ആസ്വദിച്ചതാണ്. സര്‍ക്കുലറുകളില്‍ മാറിമാറി വരുന്ന തങ്ങളുടെ തൗഹീദിനെക്കുറിച്ച് നല്ല അപ്ഡേഷന്‍ അണികള്‍ക്കിടയില്‍ നടക്കാറുണ്ടായിരുന്നു. തൗഹീദിന്‍റെ പ്രസന്‍റ് സ്റ്റാറ്റസസിനെക്കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോ അതും പോയി. ആകെ ഒരു കണ്‍ഫ്യൂഷന്‍. സിഹ്റ് ഫലിക്കുമെന്നത് ഇപ്പോഴും ശിര്‍ക്ക് തന്നെയാണോ എന്ന് മടവൂരിനോട് ചോദിക്കുമ്പോള്‍ എല്ലാം ഞങ്ങള്‍-നേതാക്കള്‍- തീരുമാനിക്കും അഥവാ തീരുമാനിച്ചിട്ടുണ്ട് എന്നാണ് മറുപടി. സിഹ്റ് നിഷേധം ഇപ്പോഴും ഹദീസ് നിഷേധം തയൊണോ, മടവൂര്‍ വിഭാഗം അതൊക്കെ പിന്‍വലിച്ചിട്ടുണ്ടോ എന്ന് ഔദ്യോഗിക വിഭാഗക്കാരനോട് ചോദിക്കുമ്പോഴും മറുപടി തഥൈവ!
ഫൈസല്‍ അഹ്സനി രണ്ടത്താണി

Write a comment