Posted on

ആത്മീയതയുടെ പൂര്‍ണ്ണത

Story Shabdam GPY

മനുഷ്യന്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആദരിക്കപ്പെട്ട വിഭാഗം. എന്ത് കൊണ്ടാണ് ഇത്രമാത്രം പവിത്രത മനുഷ്യ വര്‍ഗത്തിന് ലഭിക്കാന്‍ കാരണം. പരകോടികളായ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ മുഴുസമയവും സ്രഷ്ടാവിന് വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്. ഇവരില്‍ നിന്ന് വ്യത്യസ്ഥമായി മനുഷ്യ സമൂഹത്തിനുള്ള പ്രത്യേകത അല്ലാഹു അവന് നല്‍കിയ വിവേകവും ബുദ്ധിയുമാണ്. നല്ലതും തിന്മയും വിവേചിച്ചറിയാനുള്ള അവന്‍റെ ശേഷിയാണ് മറ്റു ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തമാക്കുന്നത്.
മനുഷ്യരില്‍ മഹോന്നതരാണ് പ്രവാചകന്മാര്‍ അവരുടെ ജീവിതത്തില്‍ തെളിഞ്ഞു കാണുന്നത് വിവേകം തീര്‍ത്ത വിശുദ്ധിയായിരുന്നു. അത് കൊണ്ടാണ് പ്രവാചകന്മാര്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതും. പ്രവാചകന്മാരില്‍ ഉന്നതരായ മുഹമ്മദ് നബി(സ്വ)യുടെ ജീവിതം തന്നെ ഉദാഹരണം. വിവേകിയായി ജീവിക്കുന്പോഴാണ് ആത്മാവിന് ശുദ്ധി കൈവരുന്നത് എന്നും പ്രബോധകന്‍റെ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നത് എന്നും പ്രവാചക ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാനാവും. തിന്മ നിറഞ്ഞ ഒരു സമൂഹത്തിലേക്കായിരുന്നല്ലോ പ്രവാചകന്‍റെ കടന്നു വരവ്. കറുത്തിരുണ്ട ആറാം നൂറ്റാണ്ടിന്‍റെ മണ്ണില്‍ നിന്ന് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിന്‍റെ വായു ശ്വസിച്ച് വളര്‍ന്ന പ്രവാചകര്‍ നന്മയുടെയും തിന്മയുടെയും ഇടയില്‍ വേര്‍തിരിവ് കാണിച്ചു. വിവേകമുള്ള ആത്മീയ നേതാവായി വളര്‍ന്നു. പരിശുദ്ധമായ കഅ്ബയുടെ പുനര്‍ നിര്‍മാണം നടക്കുന്ന അവസരത്തില്‍ ജനങ്ങള്‍ മുഴുവനും ജോലിയില്‍ വ്യാപൃതരായിരു ന്നു. കൂട്ടത്തില്‍ പ്രവാചകനുമുണ്ട്, ഭാരമുള്ള കല്ലുകള്‍ പേറി. ഈ അവസ രത്തില്‍ കൂടെയുള്ളവര്‍ മുഴുവനും ഉടുമുണ്ടഴിച്ച് തലയില്‍ ചുറ്റിയപ്പോള്‍ വിവേകമുള്ള ഒരു ബാലനായി പ്രവാച കര്‍ അതിജയിച്ചു. മക്കയിലെ പ്രമാണിമാ രായ ഖുറൈശികള്‍ക്കിടയില്‍ ഒരു കൊച്ചു ബാലന്‍ നല്‍കിയ ആന്തരിക മായ പരിവര്‍ത്തനം; അതാണ് പ്രവാചക രുടെ ആത്മീയത നിറഞ്ഞ ജീവിതം.
പ്രവാചകരുടെ ആത്മീയ ജീവിത ത്തെ കുറിച്ചും പ്രവാചകര്‍ കടഞ്ഞെടു ത്ത ധാര്‍മ്മിക മൂല്യത്തെ കുറിച്ചും പലരും പറയാറുണ്ട്. എന്നാല്‍ ആ ജീവിതത്തെക്കുറിച്ച് നാമൊട്ടും വിചാരപ്പെടാറില്ല. ആന്തരികമായും ബാഹ്യമായും അല്ലാഹുവുമായി ലയി ച്ചു ചേര്‍ന്ന ഒരുപാട് മഹാന്മാരുണ്ട്. ഏകാന്തതയെ കൂട്ടു പിടിച്ച് മുഴുവനും വിധാനിച്ച സര്‍വ്വ ശക്തനായ അല്ലാഹു വിലേക്ക് അവര്‍ ലയിച്ച് ചേരുന്നു. എന്നാല്‍ അല്ലാഹുവുമായി അഭ്യേ ബന്ധം പുലര്‍ത്തുന്നവരും അല്ലാഹു വിന് ഏറ്റവും ഇഷ്ടപ്പെട്ടവരുമായ പ്രവാചകരുടെ ജീവിതം തീര്‍ത്തും വ്യതിരിക്തമായിരുന്നു. പ്രവാചകര്‍ ജീവിക്കുന്നത് ഏകാന്തനായിട്ടല്ല. ഒരു സമൂഹത്തിലാണ്. കൂടെ ഭാര്യയും സന്താനങ്ങളുമുണ്ട്. ഒപ്പം പതിനായിര ക്കണക്കിന് കൂട്ടുകാരുണ്ട്. കൂടാതെ ഒരു വലിയ സാമ്രാജ്യത്തിന്‍റെ ഭരണാധികാ രിയുമാണ്. അതു പോലെ ജന സേവകനുമാണ്. ഇങ്ങനെയാണ് പ്രവാച കരുടെ ആത്മീയ ജീവിതം. ഈ സാഹ ചര്യത്തില്‍ നിന്നാണ് പ്രവാചകര്‍ അദ്ധ്യാപകനാകുന്നത്. കൂട്ടുകാരുടെ കാര്യങ്ങളില്‍ ഇടപെടുന്നത്. കൂടാതെ നിസ്കാരവും വ്രതവും മറ്റു സല്‍ക ര്‍മ്മങ്ങളും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ചെയ്യുന്നവരുമാകുന്നത്.
ആത്മീയത
മാനുഷികമായ വികാരങ്ങളില്‍ നിന്നും വിചാരങ്ങളില്‍ നിന്നും ശരീര ത്തിനെയും മനസ്സിനെയും അകറ്റി നിര്‍ത്തി വിശുദ്ധമായ ജീവിത വഴിയില്‍ പ്രവേശിക്കുന്നതിനെയാണ് ആത്മീയത, ആത്മസ്ഫുടം ചെയ്യുക എന്ന് പറയു ന്നത്. സ്രഷ്ടാവുമായി ലയിച്ചു ചേര്‍ന്ന മഹാന്മാര്‍ മുഴുവനും ആത്മീയ സ്ഫുടം ചെയ്തവരാണ്. ഭക്ഷണത്തിനുള്ള ആഗ്രഹം, സന്പത്തിനുള്ള ആഗ്രഹം, ശാരീരികമായ സുഗസന്തോഷങ്ങള്‍ ക്കുള്ള ആഗ്രഹം, തുടങ്ങിയ എല്ലാ ആഗ്രഹങ്ങളെയും കീഴടക്കിയാണ് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ പ്രവേശിക്കുന്നത്. ഭൗതികമായ പ്രതിബ ദ്ധതകളും സാമൂഹികമായ ഘടനയും പലരേയും ഈ വഴിയെ സഞ്ചരിക്കാന്‍ അനുവദിക്കില്ല. സ്രഷ്ടാവിനെ ഭയന്ന് ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ പൈശാചി കത അവനെ വേട്ടയാടും. വികാരങ്ങളെ വെടിഞ്ഞ് പരിശുദ്ധനാകാന്‍ തീരുമാനി ച്ചാല്‍ സമൂഹവും സാഹചര്യ വും അവനെ അത് ചെയ്യിപ്പി ക്കും. ഇത്തരം പൈശാചിക മായ പരിസരമുള്ളത് കൊണ്ടാ ണ് പല മഹാന്മാരും സര്‍വ്വവും വെടിഞ്ഞ് ഏകാന്തമായി ജീവിച്ചത്. മനുഷ്യ വാസമി ല്ലാത്ത സ്ഥലങ്ങളില്‍ എല്ലാം അല്ലാഹുവില്‍ സമര്‍പിച്ച് ആരാധനയില്‍ മുഴുകുന്നു. എന്നാല്‍ ഈ മഹാന്മാരെക്കാളും പരിശുദ്ധര്‍ സമൂഹത്തില്‍ ജീവിക്കുകയും സാമൂഹികമായ പൈശാചികതയില്‍ നിന്ന് പോലും ശരീരത്തെയും മനസ്സിനെയും സംശുദ്ധമാക്കുകയും ചെയ്യുന്നവരാണ്. ഇത്തരം സാഹചര്യത്തില്‍ നിന്നാണ് പ്രവാചകര്‍ ആത്മസ്ഫുടം ചെയ്ത് ജീവിച്ചത്. സമൂഹം തിന്മയില്‍ പരസ്പരം സഹായിക്കുന്നവരായിട്ട് പോലും റസൂല്‍(സ്വ) തങ്ങള്‍ തന്‍റെ ശരീരത്തെ തിന്മയില്‍ നിന്നും പൈശാചികതയില്‍ നിന്നും അകറ്റി നിര്‍ത്തി. ഹൃദയത്തെ ആത്മസ്ഫുടം ചെയ്തവര്‍ക്ക് സ്രഷ്ടാവിലൂടെയുള്ള അവരുടെ സഞ്ചാരം തുടങ്ങിയാല്‍ നാം വികാരമെന്ന് വിചാരിക്കുന്ന പലതിലും അവര്‍ക്ക് മാധുര്യമുണ്ടാവില്ല. അവര്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടാകും. അല്ലെങ്കില്‍ വലിയ സന്പത്തിന്‍റെ ഉടമയായിരിക്കും. എന്നാലും അവരുടെ ശരീരത്തിന് അതിലൊട്ടും ആനന്ദമുണ്ടാവില്ല. മുഴുസമയവും അവരുടെ ശ്രദ്ധ അല്ലാഹുവില്‍ കേന്ദ്രീകരിച്ചിരിക്കും. അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ഭൗതിക താല്‍പര്യങ്ങളെന്ന് പറഞാലും അവരുടെ ഹ്രദയം സ്രഷ്ടാവില്‍ നിന്ന് ഒരു നിമിഷം പോലും മാറി നില്‍ക്കുന്നില്ല എന്നതാണ് അവരുടെ പ്രത്യേകത. മുഹമ്മദ് നബി (സ) തങ്ങളുടെ അറുപത്തിമൂന്ന് വര്‍ഷത്തെ ജീവിതം മുഴുവനും ഈ വഴിയില്‍ ഉള്ള യാത്രയായിരുന്നു. അത് കൊണ്ടാണ് പ്രവാചക ജീവിതത്തില്‍ പലപ്പോഴും ഇത്തരം വ്യത്യാസം കാണാന്‍ കഴിയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ നന്നായി ഭക്ഷണം കഴിച്ചതായി കാണാം. ആതിഥേയനോട് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. പ്രവാചകന്‍ ഭക്ഷണം കഴിക്കുന്നു. പലപ്പോഴും മാസങ്ങളോളം കാരക്കയും വെള്ളവും കുടിച്ച് ജീവിച്ചതായി കാണാം. പ്രവാചകര്‍ക്കിത്യാദി ഭൗതിക കാര്യങ്ങളോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. അത് കൊണ്ടാണ് ഇത്തരം വ്യത്യാസങ്ങളുണ്ടായിട്ടും പ്രവാചക ജീവിതത്തിന് പ്രശ്നങ്ങള്‍ സംഭവിക്കാതിരുന്നത്. അധികം ഭക്ഷണം കഴിച്ച അവസരത്തിലും കാരക്കയും വെള്ളവും മാത്രവും കുടിച്ച് ജീവിക്കുന്പോഴും അവിടുത്തെ ആരാധനയിലോ സ്രഷ്ടാവുമായുള്ള ബന്ധത്തിലോ പിന്മാറ്റം ഉണ്ടായിരുന്നില്ല. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്പോള്‍ കൂടുതല്‍ സമയം അല്ലാഹുവിന് നന്ദി ചെയ്യാന്‍ പ്രവാചകര്‍ സമയം കണ്ടെത്തി. സ്രഷ്ടാവിന്‍റെ പരീക്ഷണമാണെങ്കില്‍ അതില്‍ ക്ഷമിച്ച് അല്ലാഹുവിനോട് തനിക്കുള്ള ബാധ്യതകള്‍ നിറവേറ്റി നബി(സ്വ) തങ്ങള്‍ ജീവിച്ചു. പ്രവാചകരുടെ അല്ലാഹുവുമായുള്ള ബന്ധത്തെക്കുറിച്ച് ഖുര്‍ആനില്‍ ഇങ്ങനെ കാണാം. നബിയേ… തങ്ങള്‍ പറയുക, എന്‍റെ നിസ്കാരവും മറ്റു പുണ്യ കര്‍മ്മങ്ങളും എന്‍റെ ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. ഈ ഖുര്‍ആന്‍ വാക്യം അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള ശക്തമായ ബന്ധം അല്ലാഹുവുമായി നബി തങ്ങള്‍ പുലര്‍ത്തിയിരുന്നു. അവിടുത്തെ ആരാധനകളും നടപടിക്രമങ്ങളും സാമൂഹ്യ ജീവിതത്തിലെ പെരുമാറ്റങ്ങളു മെല്ലാം വിലയിരുത്തുന്പോള്‍ ഇത് വ്യക്തമാകും. ജീവിതത്തില്‍ ഒരു ദോഷം പോലും ചെയ്യാത്തവരാണ് പ്രവാചകര്‍. അതോടൊപ്പം അല്ലാഹുവിന്‍റെ പവിത്ര മായ സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനം വാഗ്ദത്തം ചെയ്യപ്പെട്ടവരും. എന്നിട്ടും അല്ലാഹുവിനോട് ഇത്രമാത്രം ബന്ധവും സാമീപ്യവും പുലര്‍ത്തുന്നതില്‍ പ്രവാച കരുടെ ജീവിത വിശുദ്ധിയും നാഥനോ ടുള്ള നന്ദിയും ഗ്രഹിക്കാന്‍ കഴിയും. മഹതി ആയിശാ (റ) പറയുന്നു: നിരന്തരമായി രാത്രി നിസ്കാരം കാരണം റസൂലിന്‍റെ പാദങ്ങള്‍ പൊട്ടിയി രുന്നു. ഇത് കണ്ടപ്പോള്‍ ഞാന്‍ ചോദി ച്ചു. ജീവിതത്തില്‍ ഒരു പാപവും സംഭവിക്കാത്ത അങ്ങ് എന്തിനാണി ങ്ങനെ കഷ്ടപ്പെടുന്നത്? ആയിശാ ഞാന്‍ നന്ദിയുള്ള അടിമയാവണ്ടേ? ഇതായി രുന്നു മറുപടി (ബുഖാരി, മുസ്ലിം) അബൂ അബ്ദുല്ലാ ഹുദൈഫതുബ്നുല്‍ യമാന്‍ (റ) പറയുന്നു. ഞാന്‍ ഒരു രാത്രി നബി തങ്ങളോട് കൂടെ നിസ്കരിക്കുക യുണ്ടായി. ഫാതിഹ ഓതിയ ശേഷം അല്‍ ബഖറ സൂറഃയാണ് നബി തങ്ങള്‍ തുടങ്ങിയത്. 100 ആയത് കഴിഞ്ഞാല്‍ റുകൂഅ് ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. അവിടെ നിന്നും വിട്ടപ്പോള്‍ ഈ ഒരു റക്അതില്‍ അല്‍ ബഖറ പൂര്‍ത്തിയാകുമെന്ന് കരുതി ഞാന്‍ സമാധാനിച്ചു. എന്നാല്‍ സൂറത്തു നിസാഉം ഓതുകയാണ് നബി തങ്ങള്‍ ചെയ്തത്. അത് കഴിഞ്ഞ് ആലു ഇംറാന്‍ തുടങ്ങി. അതും തീര്‍ത്തു. പാരായണം വളരെ സാവകാശമായിരുന്നു. തസ്ബീഹ് ചൊല്ലേണ്ടിടത്തും സ്വര്‍ഗ്ഗവും മറ്റു അനുഗ്രഹങ്ങള്‍ ചോദിക്കേണ്ട സന്ദര്‍ഭങ്ങളും അല്ലാഹുവിനോട് രക്ഷ തേടേണ്ട പരാമര്‍ശങ്ങള്‍ വരുന്പോള്‍ അപ്രകാരം ചെയ്തു കൊണ്ടുമായിരുന്നു പാരായണം. പിന്നെ റുകൂഅ് ചെയ്തു. നിര്‍ത്തത്തോളം ദൈര്‍ഘ്യമുണ്ടായിരുന്നു റുകൂഇനും. റുകൂഅ് കഴിഞ്ഞ് ഇഅ്തിദാലില്‍ പ്രവേശിച്ചു. അവിടെയും അതേ സമയം താമസിച്ചു. ശേഷം സുജൂദ് ചെയ്തു. സുജൂദും ഏതാണ്ട് നിര്‍ത്തത്തോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. ഇങ്ങനെയായിരുന്നു പ്രവാചകരുടെ അല്ലാഹുവുമായുള്ള ബന്ധം. അല്ലാഹുവുമായുള്ള സാമീപ്യത്തില്‍ ലഭിക്കുന്ന മാധുര്യം കൊണ്ടാണ് ആരാധനകളെല്ലാം അറ്റമില്ലാതെ നീളുന്നത്.
നബി (സ്വ)യുടെ തവക്കുല്‍
അല്ലാഹു സര്‍വ്വമാന വസ്തുക്കളുടെയും ഉടമയും നിയന്താവുമാണെന്നും അവന്‍ ഉദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ പ്രാപ്തനാണെന്നുള്ള ഉറച്ച വിശ്വാസത്തോടെ എല്ലാം അവനില്‍ സമര്‍പ്പിക്കുകയും അവനെ മാത്രം അവലംബിക്കുകയും ചെയ്യുക. ഈമാനിന്‍റെ മൗലികമായ ആവേശമാണിത്. ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ഭൗതികമായ ജീവിതത്തിന്‍റെ ഇന്ധനമാണ് തവക്കുല്‍. പരീക്ഷണങ്ങളും പ്രയാസങ്ങളും വരുന്പോള്‍ അടിപതറാതെ ഉറച്ചു നില്‍ക്കാന്‍ തവക്കുല്‍ കാരണമാകും. വിശുദ്ധ ഖുര്‍ആനില്‍ കാണാം. യഥാര്‍ത്ഥ വിശ്വാസികള്‍ അല്ലാഹുവിനെക്കുറിച്ച് കേള്‍ക്കുന്പോഴേക്ക് ഭയന്ന് വിറക്കുന്നവരും അവന്‍റെ ദൃഷ്ടാന്തങ്ങളടങ്ങിയ ഖുര്‍ആന്‍ പാരായണം കേട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുന്നവരും എല്ലാം തങ്ങളുടെ നാഥനില്‍ ഭരമേല്‍പ്പിച്ചവരും മാത്രമാകുന്നു. (അല്‍ അന്‍ഫാല്‍2) ഈ ഖുര്‍ആന്‍ വാക്യം ഉള്‍കൊണ്ടവരായിരുന്നു പ്രവാചകര്‍. പരിശുദ്ധമായ മതത്തിന്‍റെ ആശയങ്ങള്‍ പ്രവാചകര്‍ പ്രചാരണം തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ ഏല്‍ക്കേണ്ടി വന്നു. പ്രവാചകരുടെ വീട് വളഞ്ഞ് ശത്രുക്കള്‍ കൊല ചെയ്യാന്‍ തയാറായി നിന്നു. എന്നിട്ടും ഒട്ടും ഭയപ്പെടാതെ അവര്‍ക്ക് മുന്നിലൂടെ പ്രവാചകര്‍ നടന്നു പോയി. നബി തങ്ങളും പ്രിയ അനുചരന്‍ സിദ്ധീഖ് (റ) വും ശത്രുക്കളില്‍ നിന്ന് മാറി ഗുഹയില്‍ ഒളിച്ചപ്പോള്‍ സ്നേഹ നിധിയായ പ്രിയ അനുചരന്‍ ശത്രുക്കളുടെ ചവിട്ടടി കേട്ടപ്പോള്‍ ചോദിച്ചു. നബിയേ… അവര്‍ നമ്മെ കാണുകയില്ലേ… അല്ലാഹു നമ്മോട് കൂടെയില്ലേ എന്നായിരുന്നു പ്രവാചക രുടെ മറുപടി. പ്രിയപ്പെട്ട നബിയെ വധിക്കാന്‍ വാളുമായി വരുന്നവര്‍ മുഴുവനും അവിടുത്തെ അല്ലാഹുവി ലുള്ള അര്‍പ്പണ ബോധത്തിലും സ്നേഹം വിടര്‍ന്ന ചിരിയിലും അമര്‍ന്നു പോവുമായിരുന്നു. പല സമയങ്ങളിലും പ്രവാചകര്‍ക്ക് മുന്നില്‍ വാള്‍ പിടിച്ചു ശത്രുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഹ മ്മദേ നിന്നെ ആര് രക്ഷിക്കും എന്ന് ചോദിച്ചാല്‍ അല്ലാഹു എന്ന് തങ്ങള്‍ മറുപടി നല്‍കും. ഇതായിരുന്നു പ്രവാച കരുടെ അര്‍പ്പണം.
പ്രവാചക ജീവിതത്തിലെ ഓരോ നിമിഷവും സത്യവിശ്വാസിക്കുള്ള പാഠമാവുന്നത് ഇത്തരം കാരണങ്ങള്‍ കൊണ്ടാണ്. പ്രവാചകരുടെ എല്ലാ കര്‍മ്മങ്ങളും സ്രഷ്ടാവില്‍ ബന്ധിക്ക പ്പെട്ടതായിരുന്നു.

Write a comment