Posted on

മാലയുടെ നൂലില്‍ കോര്‍ത്ത ജീലാനീ ജീവിതം

satin-floss

സന്പല്‍ സമൃദ്ധമായ അറബിമലയാള സാഹിത്യത്തെ പദ്യവിഭാഗം, ഗദ്യവിഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാം. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്്ഹ്പാട്ടുകള്‍, തടിഉറുദിപ്പാട്ടുകള്‍ എന്നിവ പദ്യവിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. പാപ മുക്തരായി ജീവിക്കുകയും ജനങ്ങളുടെ ബഹുമാനങ്ങള്‍ക്ക് പാത്രീഭൂതരായി മരിക്കുകയും ചെയ്യുന്ന മഹാരഥന്മാരെ ബഹുമാനിച്ച് എഴുതുന്ന കീര്‍ത്തന ഗാനങ്ങളാണ് മാലപ്പാട്ടുകള്‍ എന്ന് പറയപ്പെടുന്നത്.
മുഹ്്യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല, ബദര്‍ മാല, മഹ്്മൂദ് മാല, മഞ്ഞക്കുളം മാല എന്നിവ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മാലപ്പാട്ടുകളാണ്. ഇതില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന മാലയാണ് മുഹ്യിദ്ദീന്‍ മാല. കേരളത്തില്‍ ആധുനികതയുടെ ധൈഷണിക സാംസ്കാരിക ഉണര്‍വ്വുകളെ സ്വാധീനിച്ചുണ്ടായ നവോത്ഥാന യത്നങ്ങള്‍ പരന്പരാഗതമായ സകല സാംസ്കാരിക സ്രോതസുകളെ ചോദ്യം ചെയ്തും അവയിലെ വിശ്വാസപരമായ പ്രമേയങ്ങളെ പ്രശ്നവല്‍ക്കരിച്ചുമാണ് വളര്‍ന്നു വന്നത്. ആധുനിക വക്താക്കളുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും സൂക്ഷ്മമായ വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെട്ട സാംസ്കാരിക ശേഷിപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് മുഹ്്യിദ്ദീന്‍ മാല.
16 ാം നൂറ്റാണ്ടിലാണ് കേരളത്തില്‍ ആദ്യമായി മാല ലഭിക്കുന്നത്. പക്ഷേ പൂര്‍വ്വിക കാലഘട്ടങ്ങളില്‍ മാല ജനങ്ങള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയതിന്‍റെ ഏറ്റവും വലിയ തെളിവാണ് 14 ാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്ന ഒരു മാല തമിഴകത്ത് നിന്ന് ലഭിച്ച പള്‍സത്ത് മാല. 8 ചെറിയ ഖണ്ഡങ്ങളിലായി പരന്ന് കിടക്കുന്ന ഈ പദ്യ ശകലം അല്ലാഹുവിനെ വാഴ്ത്തിപ്പറയുകയും മുസ്്ലിം ജീവിതത്തെ സ്പര്‍ശിക്കുകുയും ചെയ്യുന്നു. പരോപകാരിയായ ഖലീഫയെ കുറിച്ചും ഈ മാലയില്‍ പരാമര്‍ശം കാണാം. ഇതിന്‍റെ രചയിതാവ് അമുസ്്ലിമാണെന്നാണ് മജെ.ബി.പി മോറിപ്പോലുള്ള ചരിത്രകാരന്മാരന്മാര്‍ പറയുന്നത്. കൂടുതല്‍ പഴക്കമുള്ള മറ്റൊരു മാലയായി പരിഗണിക്കപ്പെടുന്ന അലി പുലവറിന്‍റെ മികുറാസൈ മാല എന്ന പദ്യശകലം തിരുനബി(സ്വ)യുടെ ഇസ്്റാഅ് മിഅ്റാജിന്‍റെ കാവ്യാവിഷ്കാരമാണ്.
മുഹ്യിദ്ദീന്‍ മാല രചിക്കപ്പെട്ട ചരിത്ര പശ്ചാതലം നാം തീര്‍ച്ചയായും പരിശോധിക്കണം. സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തില്‍ മാപ്പിള സമൂഹം അസ്തിത്വ പ്രതിസന്ധി അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ കൃതി രചിക്കപ്പെടുന്നത്.
ആത്മീയതയും പോര്‍വീര്യവും കലയും ഇഴചേര്‍ന്ന് ഉരുവപ്പെട്ട മാപ്പിള സംസ്കാരത്തിലേക്ക് ആവിര്‍ഭവിച്ച മുഹ്യിദ്ദീന്‍ മാലയെ മാപ്പിളമാര്‍ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചത്. മാപ്പിളമാരുടെ പോരാട്ടവീര്യങ്ങള്‍ക്ക് ശക്തിയും നീറുന്ന പ്രശ്നങ്ങള്‍ക്ക് ഫലസിദ്ധിയും മുഹ്്യുദ്ദീന്‍ മാല നേടിക്കൊടുത്തു. ഈ കാലത്ത് വിശ്വാസികള്‍ക്ക് ആത്മീയതയെയും തസ്വവ്വുഫിനേയും പരിചയപ്പെടുത്തിയിരുന്നത് മുഹ്യിദ്ദീന്‍ മാലയാണെന്ന് തന്നെ പറയാം. പൊന്നാനിയിലെ മഖ്ദൂമുമാരുടേയും അതിന് മുന്പുള്ള കേരളീയാന്തരീക്ഷവും പരിശോധിച്ചാല്‍ ഇത് വളരെ വ്യക്തമാണ്. മുഹ്യിദ്ദീന്‍(റ)ന്‍റെ ജീവിത ചരിത്രത്തിന്‍റെ ഏടുകളില്‍ നമുക്ക് വായിച്ചെടുക്കാനാകുന്നത് പാവനമായ ഒരു ജീവിതത്തെയാണ്.
മുഹ്യിദ്ദീന്‍ ശൈഖ്(റ) ആണ് മാലയിലെ പ്രതിപാദ്യവ്യക്തിത്വം ബാഗ്ദാദില്‍ ഹിജ്്റ 470561 കളില്‍ ജീവിച്ച മഹാനാണദ്ദേഹം.
തന്‍റെ ഉപരി പഠനാവശ്യാര്‍ത്ഥം ബാഗ്ദാദിലേക്ക് പോയപ്പോള്‍ ഉമ്മ 40 ദീനാര്‍ രഹസ്യമായി തുണിയില്‍ തുന്നിച്ചേര്‍ത്ത് ഒരിക്കലും കളവ് പറയരുതെന്ന ഉപദേശത്തോടെ പറഞ്ഞയച്ച സംഭവം പ്രസിദ്ധമാണ്. ഇത്രയും സത്യ സന്ധത കുട്ടിക്കാലത്ത് തന്നെ ശീലമാക്കിയിരുന്നു. റമളാനിന്‍റെ പകലുകളില്‍ മുല കുടിക്കുമായിരുന്നില്ല. ജീവിതത്തില്‍ ഇത്രയും ബദ്ധശ്രദ്ധ കുട്ടിക്കാലത്ത് തന്നെ ശൈഖവര്‍കള്‍ പുലര്‍ത്തിയിരുന്നു. ഇങ്ങനെയുള്ള പ്രകീര്‍ത്തനങ്ങള്‍ പല രുപത്തിലെഴുതിയതാണ് മുഹ്യിദ്ദീന്‍ മാല.
മഗ്രിബിന് ശേഷം നമ്മുടെ പൂര്‍വ്വസൂരികളുടെ അധരങ്ങളില്‍ നിന്ന് മുഴങ്ങിക്കേട്ടിരുന്നത് മാലയുടെയും മൗലിദിന്‍റെയും ഈരടികളായിരുന്നു. ഖാദിരിയ്യാ ത്വരീഖത്തിന്‍റെ ആവശ്യാര്‍ത്ഥം എഴുതിയതായത് കൊണ്ടാണ് മാലക്ക്് ഇത്രയും വേരോട്ടവും പ്രാമാണികതയും കിട്ടിയത്. പക്ഷേ, വിമര്‍ശകര്‍ മാലയുടെ പ്രചരണത്തിന്‍റെ നിദാനമായി കാണുന്നത് ആലാപനമാധുര്യമാണ്. ഈ വാദം വളരെ നിരര്‍ത്ഥകമാണ്. കാരണം മാല മുസ്്ലിം ബഹുജനത്തെ തന്നെ ആത്മീയമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല സിനിമാഗാനങ്ങളും അÇീലഗാനങ്ങളും പാടിനടക്കുന്നവര്‍ മാല പാടാറുമില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്പോള്‍ തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാനും മുഹ്യിദ്ദീന്‍ ശൈഖിന്‍റെ അപദാനങ്ങള്‍ പാടാനും പറയാനുമാണ് മാപ്പിളമാര്‍ മാലയെ വരവേറ്റതെന്ന് നമുക്ക് മനസ്സിലാക്കാം.
അന്ന് മാത്രമല്ല. ഇന്നും മുഹ്യിദ്ദീന്‍ മാല നമുക്ക് അന്യമായിട്ടില്ല എന്ന് തന്നെ പറയാം. കാരണം കേരളത്തിലെ പ്രസ്സുകളില്‍ ഇതിന്‍റെ അച്ചടി നടക്കുന്നുണ്ടെന്ന് മാത്രമല്ല. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ മുഹ്യിദ്ദീന്‍ മാലയെ പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ടെന്ന് ഇതിന്‍രെ കൂടെ ചേര്‍ത്ത് വായിക്കുന്പോള്‍ ജനമനസുകളില്‍ ഇതിന്‍റെ സ്വാധീനം എത്രയാണെന്ന് കേവല ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം.
മുഹ്യിദ്ദീന്‍ ശൈഖ്(റ) അവര്‍കളുടെ കറാമത്തുകളും മഹത്വങ്ങളും പ്രതിപാദിക്കുന്ന മുഹ്യിദ്ദീന്‍ മാല അംഗീകരിക്കാനാവില്ല എന്നു പറഞ്ഞ് കൊണ്ടിരിക്കുന്നതിന്‍റെ അടിസ്ഥാനം അമാനുഷികമായ സംഭവങ്ങള്‍ ചെയ്യാന്‍ വലിയ്യുകള്‍ക്കാവില്ലെന്ന കേവലബുദ്ധി കൊണ്ട് ചിന്തിച്ചുണ്ടാക്കിയ ഈ വാദമാണ്. മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നവര്‍ സുരക്ഷിതരാണെന്നാണ് ഖുര്‍ആനികാധ്യാപനം. എന്നാല്‍ ഹിജ്റ 1300കളില്‍ മഹ്ദി ഇമാമായി രംഗപ്രവേശം ചെയ്ത മുഹമ്മദുബ്നു അബ്ദില്ല കഹ്ത്വാനിക്കെതിരെ പ്രക്ഷോഭം അണ പൊട്ടിയപ്പോള്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ഹറം പൂട്ടുകയും ചെയ്തിട്ടുണ്ട്. കേവല ബുദ്ധി കൊണ്ട് ചിന്തിക്കു്നവര്‍ ഖുരആനിനെയും നിരാകരിക്കേണ്ടി വരില്ലേ?…!
മാലയിലെ കറാമത്തുകളുടെ വരികളില്‍ ഇതെല്ലാം ആലങ്കാരിക പദങ്ങളാണെന്നുള്ള വാദം നിരര്‍ത്ഥകമാണ്. ഇത്തരം വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിന്ന് വിദൂരമല്ലെന്നും ഇതിന് അവലംബിച്ച ഗ്രന്ഥങ്ങള്‍ ഖൂര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണെന്നുമുള്ളതാണെന്നു സുസമ്മതമായ കാര്യമാണ്.
വിവാദത്തിന്‍റെ പിന്നാലെയല്ല നാം ഓടേണ്ടത്. മുഹ്യിദ്ദീന്‍ മാലയില്‍ കണ്ട നൈസര്‍ഗ്ഗികതയും ലാളിത്യവും മലയാളത്തനിമയും പിന്‍കാലത്ത് മാപ്പിളപ്പാട്ടുകളില്‍ നഷ്ടമാകുന്നതായി കാണാം. ഇതിന്‍റെ പിന്നാന്പുറങ്ങളിലെ കണ്ണുകളാവേണ്ടത് നാമോരോരുത്തരുമാണ്.

Write a comment