Posted on

ഒളിച്ചോട്ടം; മൊഞ്ചത്തിമാര്‍ വലിച്ചെറിയുന്നത്

 

റാഹീ…. റാഹീ…. നീ പോകരുത്…. തലശ്ശേരി കോടതി വളപ്പില്‍ അലയടിച്ച നെഞ്ച് നീറുന്ന ആ രോദനം ഒരു പിതാവിന്‍റെതായിരുന്നു. നിശബ്ദത തളം കെട്ടിനിന്ന ആ കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അന്യമതസ്ഥതനായ തന്‍റെ കാമുകനൊപ്പം കൈകോര്‍ത്ത് ഇറങ്ങിപ്പോകുന്നതിന് പിതാവിനോടൊപ്പം അഭിഭാഷകരും പോലീസും കാഴ്ച്ചക്കാരായി. എച്ചൂരിലെ റാഹിമ ഷെറിന്‍ കോടതിവളപ്പില്‍ മാതാപിതാക്കളുടെ മുമ്പിലൂടെ നിഖിലിനോടൊപ്പം ഇറങ്ങി പോകുമ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തോളം വേണ്ടതെല്ലാം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ തിരസ്കരിച്ച് ഇന്നോ ഇന്നലയോ കയറിവന്നവന്‍റെ കൂടെ ലാഘവത്തോടെ അവള്‍ ഇറങ്ങിപോകുന്നത് കാണുമ്പോള്‍ ആരുടെ മനസാക്ഷിയാണ് വേദനിക്കാതിരിക്കുക.
മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരി കോടതി വളപ്പില്‍ മനസാക്ഷിയെ വൃണപ്പെടുത്തിയ നാടകീയ രംഗമാണ് മുകളില്‍ വരച്ചിട്ടത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചുറപ്പിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ തടഞ്ഞുവെച്ചന്നാരോപിച്ചാണത്രേ നിഖില്‍ കോടതിയില്‍ ഹരജി നല്‍കുന്നത്. ഇതിനെ തുടര്‍ന്ന് റാഹിമയുടെ പിതാവ് കോടതിയില്‍ ഹാജറാവുകയും ബുധനാഴ്ച കോടതി നിര്‍ദ്ദേശപ്രകാരം ബന്ധുക്കള്‍ റാഹിമയെ കോടതിയില്‍ ഹാജറാക്കുകയും ചെയ്തു. തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് പെണ്‍ക്കുട്ടി കോടതിയില്‍ മൊഴി നല്‍കി. ആരുടെ കൂടെയാണ് പോകാനുദ്ധേശിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചതുമില്ല. എന്നാല്‍ പിന്നീട കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കാമുകനോട് കൂടെ പോകാനാണ് താല്‍പര്യമെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തുടര്‍ന്ന് നിഖിലിന്‍റെ കൂടെ പോകാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
കഴിഞ്ഞ ജൂണ്‍ ഏഴിന് പത്രമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന വിശയമായിരുന്നു ഇത്. ഇത്തരം ഒളിച്ചോട്ടത്തിന്‍റെ വാര്‍ത്തകള്‍ നിരന്തരം നമ്മേ തേടിയെത്തുകയാണ്. പക്ഷേ അതിന്‍റെ മൂല്യകാരണത്തേ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോയും നമുക്ക് അന്യമാവുകയാണ്. അതുകൊണ്ട് തന്നെ പത്തുമാസം ഗര്‍ഭം ധരിച്ച് നൊന്തു പ്രസവിച്ച ഉമ്മയും, രാപ്പകല്‍ അദ്വാനിച്ച് പോറ്റി വളര്‍ത്തിയ ഉപ്പയും, കോടതി വരാന്തയില്‍ നിന്ന് കണ്ണീര്‍ വാര്‍ക്കുമ്പോള്‍, ഇന്നലെ മിസ്സിഡ് കോളിലൂടെ പരിചയപ്പെട്ട അന്യന്‍റെ കയ്യും പിടിച്ച് ആനന്തത്തോടെ നടന്നു പോകുന്ന പെണ്‍കൊടികളെ നിരന്തരം നമുക്ക് കാണേണ്ടിവരികയാണ്. നാലഞ്ചു വട്ടം ചാറ്റ് ചെയ്തും കോള് ചെയ്തുമുള്ള പരിചയത്തിന്‍റെ ബലത്തില്‍ പ്രേമം മൂത്ത് കാമുകനോടൊപ്പം ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളില്‍ മിക്കവരും ചെന്നെത്തുന്നത് തന്നേ അപകടകരമായ തുരുത്തുകളിലേക്കാണ്.
പെണ്‍വാണിഭ സംഘങ്ങളുടെ ഇരയാകുന്ന പെണ്‍കുട്ടികളെ കുറിച്ചുള്ള പഠനത്തില്‍ 45 ശതമാനവും ഒളിച്ചോടിപ്പോയവരാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടു്ം ഇതിനോടൊപ്പം ചേര്‍ത്തി വായിക്കുമ്പോയാണ് ഈ പെണ്കുട്ടികള്‍ എത്തിപ്പെടുന്ന സ്ഥലം വ്യക്തമാക്കുന്നത്. നാടും വീടും വിട്ട് ഒളിച്ചോടി നിനക്ക് എന്നും ഞാന്‍ ഉണ്ടാകുമെന്ന് പാതിരാത്രി വികാരപരവശനായി പറഞ്ഞ കാമുകന്‍റെ കൂടെ പൊറുക്കുമ്പോള്‍ കൊണ്ടുപോയ പണവും പണ്ടവും തീര്‍ന്ന് കാമുകന്‍റെയും വീട്ടുകാരുടെയും പീഡനം സഹിക്കെവയ്യാതെ ഇറങ്ങിയോടിയും, തിളപ്പിന്‍റെ രതിസുഖം അടങ്ങുമ്പോള്‍ പരാതി പറയാന്‍ പോലും ഇടമില്ലാതെ വീട് വിട്ട് ഇറങ്ങിയവരുമാണ് പലപ്പോഴും വേശ്യാലയങ്ങളിലാണ് അഭയം് പ്രാപിക്കുന്നത്. ഇവിടെയാണ് ഒളിച്ചോട്ടിത്തിന്‍റെ അടിസ്ഥാന കാരണത്തെ ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള്‍ അനിവാര്യമാകുന്നത്.
കേരളത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ ഇത്തരം സന്ദര്‍ഭങ്ങള്‍ എടുത്ത് പരിശോധിച്ചു നോക്കിയാല്‍ .പ്രധാനമായും മാതാപിതാക്കളുടെ അശ്രദ്ദയും അളിഞ്ഞ് നാറിയ സൗഹാര്‍ദ സമീപനവും വില്ലനാകുന്നത് കാണാനാകും.

മക്കളുടെ തദാത്മീകരണമാതൃകകള്‍ മാതാപിതാക്കളാണ്. അവരാണ് മക്കളുടെ സ്വഭാവവും പെരുമാറ്റചട്ടങ്ങളും നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍. ഒരു ഉമ്മയുടെ ആദര്‍ശമാതൃകയാണ് മക്കളുടെ വ്യക്തിത്വം രൂപീകരിക്കുന്നത്. വിദ്യ കൊണ്ടും വിവരം കൊണ്ടും വളരെ മുന്നിലാണെന്ന് സ്വയം അവകാശപ്പെടുന്നവരാണ് മലയാളികള്‍. പക്ഷെ, പല വിശയത്തിലും വേണ്ട വിവേകം മാത്രം നമുക്കില്ലാതെ പോവുകയാണ്. സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും അതിന്‍റെ ന്യൂനത പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
ജോലിത്തിരക്കുകള്‍ക്കിടയില്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കുടുംബത്തെയും മക്കളെയും മറക്കുന്ന രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥകളാണ് മക്കളെ വഴി പിഴപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. കുട്ടികളുടെ പൂര്‍ണ്ണ ഇഷ്ടങ്ങള്‍ക്ക് വഴങ്ങി ‘ തലയില്‍ വെച്ചാല്‍ പേനരിക്കും തറയില്‍ വെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ എട്ടും പൊട്ടും തിരിയുന്നതിന് മുമ്പ് ഇന്‍റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണുകളും വൈഫൈ സൗകര്യത്തില്‍ കമ്പ്യൂട്ടറും വാങ്ങിക്കൊടുത്ത് വാശിക്കും വഴക്കിനും കൂട്ട് നിന്ന് കൊഞ്ചിച്ച് മാതൃസ്നേഹം കാണിക്കുന്ന മാതാപിതാക്കള്‍ അറുകൊലക്ക് തലവെക്കുകയാണ് ചെയ്യുന്നത്. രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പുറപ്പെടുമ്പോഴും വൈകുന്നേരം തിരിച്ചെത്തുമ്പോഴും ഉമ്മമാര്‍ ചെവിയില്‍ ഹെഡ്സെറ്റും വെച്ച് ഉമ്മമാര്‍ തന്നെ മൊബൈലില്‍ ഭ്രമിക്കുമ്പോള്‍ മക്കള്‍ പിഴക്കുന്നതിന് പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കോട്ടയം ജില്ലയിലെ എരുമേലി സ്വദേശികളായ ഒമ്പതാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ നാടുവിടുകയുണ്ടായി. വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ യൂനിഫോം വഴിയിലെ മറ്റൊരു വീട്ടില്‍ കയറി മാറുകയും ഒളിച്ചോടുകയുമായിരുന്നു. സ്കൂളില്‍ ഹാജറെടുത്തപ്പോള്‍ കുട്ടികളെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലന്വേഷിച്ചപ്പോള്‍ സ്കൂളിലേക്ക് പുറപ്പെട്ട വാര്‍ത്തയാണ് കിട്ടിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് മൊബൈല്‍ ട്രൈസ് ചെയ്ത് സ്ഥലം മനസ്സിലാക്കുകയും ബസ്സുകളില്‍ പരിശോധന ശക്തമാക്കുകയും സംശയം തൊന്നിയവരെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളുടെ കിടപ്പുവശം തിരിച്ചറിഞ്ഞത്.
രണ്ടു പേര്‍ക്കും കാമുകന്മാരുണ്ടായിരുന്നു. കിന്നാര വര്‍ത്തമാനങ്ങള്‍ തകൃതിയില്‍ നടക്കുന്നതിനാല്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് കയ്യിലെ പണം തീര്‍ന്നു. പ്ലസ് വണ്‍കാരിയുടെ സഹായത്തോടെ ഒമ്പതാം ക്ലാസുകാരി പിതാവിന്‍റ എ ടി എം കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ചു. മകളാണ് പിന്‍വലിച്ചതെന്നറിയാതെ നഷ്ടപ്പെട്ട പണത്തിനായി അച്ചന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് വീട്ടില്‍ ചര്‍ച്ചയായതോടെ പിടിക്കപ്പെടുമെന്നുള്ള ഭയത്താല്‍ ഇരുവരും ഒളിച്ചോടുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണും അത് വഴി വിശ്വസ്തത്ഥയും കനിഞ്ഞു നല്‍കുന്നതിന്‍റെ ദുരന്ത പാഠങ്ങളെയാണ് ്ഇത്തരം സംഭവങ്ങള്‍ അടിവരയിടുന്നത്.
ഏതു കാര്യവും തുറന്നു പറയാനുള്ള ഒരു സുഹൃത്ത് ബന്ധം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ രൂപംകൊണ്ടാല്‍ ഇത്തരം ഒളിച്ചോട്ടങ്ങള്‍ക്ക് ഒരു പരിതിവരെ തടയിടാവാനാകും. എന്ത് പ്രശ്നത്തിലും സ്നേഹിക്കാനും സംരക്ഷിക്കാനും കൂടെ നില്‍ക്കാനും എന്‍റെ ഉമ്മയുണ്ടല്ലോ എന്ന തോന്നല്‍ അവരില്‍ വളര്‍ത്തിയെടുക്കണം. മക്കള്‍ മാതാപിതാക്കളെ അന്യരായി കണക്കാക്കുമ്പോഴാണ് പ്രണയ ബന്ധങ്ങള്‍ തേടി അലയുന്ന അവസ്ഥ സംജാതമാവുന്നത്.കോളേജിലെ തിരക്കേറിയ പഠനസമയവും വീട്ടിലെത്തിയാല്‍ വിശ്രമമില്ലാത്ത വീട്ടു ജോലിയും പഠന ഭാരവും കാരണം പിഴവുകള്‍ പിണയുമ്പോള്‍ മാതാപിതാക്കളേല്‍പ്പിക്കുന്ന മൂര്‍ച്ചയേറിയ ശകാരവാക്കുകള്‍ അനുഭവിച്ചു കഴിയുന്ന വിദ്യാര്‍ത്ഥിനി സമാധാനമായെത്തുന്ന കാമുകന്‍റെ പ്രണയ ശീലുകളില്‍ വഴുതി വീഴുമെന്നുള്ളത് തീര്‍ച്ചയാണ്. മാതാപിതാക്കളില്‍ നിന്ന് ശകാരവാക്കുകള്‍ മാത്രം കേട്ട് തഴമ്പിച്ച് അപരിചിതനായെത്തുന്ന സ്നേഹവാക്കുകളെ ഹൃദയം തുറന്നവള്‍ സ്വീകരിക്കുന്നുവെങ്കില്‍ ആരാണ് ഇവിടെ തെറ്റുകാരാകുന്നത്.

ഒളിച്ചോട്ടങ്ങളുടെ പട്ടികകളില്‍ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം ചെറുതല്ല. അവര്‍ തീര്‍ക്കുന്ന മായികപ്രപഞ്ചത്തിനൊപ്പം ഒഴുകുന്ന പ്രവണതയാണ് സമൂഹത്തില്‍ പൊതുവായി കണ്ടുകൊണ്ടിരിക്കുന്നത്. അശ്ലീല ചുവയുള്ള ചാനലുകള്‍ വലിയ തോതില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വിളനിലമൊരുക്കുന്നുണ്ട്. സാങ്കേതിക വിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒളിച്ചോട്ടങ്ങള്‍ തുടര്‍ക്കഥകളാകുന്നത്. വീട്ടുകാരുമായും പൊതുസമൂഹമായും ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ അകലം പാലിക്കുകയാണ് പതിവ്. മൂടിപ്പുതച്ച് കിടന്ന് പുതപ്പിനുള്ളിലോ, അടച്ചിട്ട പഠനമുറിയിലോ, ടോയ്ലറ്റിലോ സദാസമയം ചാറ്റിലോ കോളിലോ ആയിരിക്കും ഇവര്‍.
സിനിമാ സീരിയലുകളുടെ കടന്നുകയറ്റം ബന്ധങ്ങളെ ഉപരിപ്ലവമായ രീതിയിലേക്ക് മാറ്റിയെടുത്തിരിക്കുകയാണ് ഇന്ന്. കുടുംബത്തില്‍ ഭാര്യഭര്‍ത്താക്കന്മാരും മാതാപിതാക്കളും കുട്ടികളും പരസ്പരം മുഖത്തോട് മുഖം നോക്കുകയും സംസാരിക്കുകയും ചെയ്യുന്ന വേദികള്‍ നന്നേകുറഞ്ഞരിക്കുന്നു. കൊച്ചു വര്‍ത്തമാനങ്ങളോ കളി തമാശകളോ കുടുംബത്തിന് അന്യമാകുന്നു. എല്ലാവരുടെയും നോട്ടവും ശ്രദ്ധയും റിയാലിറ്റി ഷോകളിലോ സിനിമാ സീരിയലുകളിലോ തളക്കപ്പെടുകയാണ്. മക്കളുടെ വിജയ പരാജയങ്ങള്‍ വരെ അറിയാതെ ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥ സംജാതമായി. ഒരു മാതാവ് എന്ന നിലയിലും ഭാര്യ എന്ന നിലയിലും പൂര്‍ണ്ണമായി വിജയിക്കാന്‍ സ്ത്രീക്ക് കഴിയണം. അപ്പോള്‍ മാത്രമാണ് സാമൂഹ്യ നന്മകളില്‍ സ്ത്രീ വിജയിക്കുന്നത്. ഭര്‍ത്താവ് വിദേശത്ത് എല്ലുനുറികി പണിയെടുക്കുമ്പോള്‍ അവസരം മുതലെടുത്ത് പണിയെടുക്കുമ്പോള്‍ അവസകരം മുതലെടുത്ത് കുഞ്ഞിനേയുമുപേക്ഷിച്ച് കാമുകനോട് കൂടെ ഒളിച്ചോടുന്ന ഉമ്മമാര്‍ അതുവഴി പിഴച്ച സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടാക്കളാകുകയാണ്. മക്കള്‍ക്ക് മാതൃകയാകേണ്ട മാതാപിതാക്കള്‍ തന്നെ വഴി പിഴക്കുമ്പോള്‍ മക്കള്‍ ഈ വഴി പിന്തുടരുന്നതില്‍ ആകുലപ്പെട്ടിട്ടെന്തുകാര്യം. മാതാപിതാക്കള്‍ തങ്ങളുടെ ജീവിത പരിസരങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കൂടി മക്കളെ അവരുടെ വഴിക്കു വിടുന്ന രക്ഷിതാക്കള്‍ ഒരു കാര്യം അറിയേണ്ടതുണ്ട്. നാളെയുടെ പ്രതീക്ഷകളായി വളര്‍ന്നു വരേണ്ട തലമുറക്ക് ലഭിക്കേണ്ടത് പാഠപുസ്തകങ്ങളില്‍ നിന്നോ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നോ ലഭിക്കുന്ന അറിവുകള്‍ മാത്രമല്ല് മറിച്ച്, സ്വന്തം രക്ഷിതാക്കളില്‍ നിന്നും സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും സ്വായത്തമാക്കേണ്ട വിലമതിക്കാനാവാത്ത പാഠങ്ങളാണ്.

ഇത്തരത്തിലുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ക്കും ഒളിച്ചോട്ടങ്ങള്‍ക്കും മാതാപിതാക്കളും മാധ്യമങ്ങളും ഉത്തരവാദികളാകുന്നത് പോലെത്തന്നെ സമൂഹവും ഉത്തരവാദിയാണെന്ന് പറയാതെ വയ്യ. അധികരിച്ച് വരുന്ന മതസംഘടനകളും സാമൂഹ്യ സംഘടനകളും വിദ്യാര്‍ത്ഥിനികള്‍ക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എന്ന ചോദ്യം പ്രസക്തമാണിവിടെ. നിന്തരമായ മതപഠന ക്ലാസുകളിലും ബോധവത്കരണ ക്ലാസുകളിലും കാര്യക്ഷമമായി ഉത്ഭുദ്ധരാക്കാന്‍ പര്യാപ്തമാണോ എന്ന പുനരാലോചനയുടേയും സമയം അതിക്രമിച്ചിരിക്കുകയാണ്. കേവലം പേരിന് സ്ത്രീ സുരക്ഷക്കും നന്മക്കും സംഘടന രൂപികരിക്കുകയെന്നല്ലാതെ കാര്യക്ഷമമായ രീതിയില്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമൂഹ്യ മതസംഘടനകള്‍ ജാഗരൂകരാകേണ്ടതുണ്ട്. അപ്പോഴാണ് വരും കാലങ്ങളിലെങ്കിലും സാമൂഹ്യ അപചയങ്ങളില്‍ നിന്നും ഒളിച്ചോട്ടങ്ങളില്‍ നിന്നും പ്രണയബന്ധങ്ങളില്‍ നിന്നും നാടിനേയും വീടിനേയും സംരക്ഷിക്കാന്‍ നമുക്കാകൂ…!

നിസാമുദ്ദീന്‍ പുഴക്കാട്ടിരി

Write a comment