Posted on

മരണം ;ഗവേഷണങ്ങള്‍ തോറ്റുപോവുന്നു

പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്‍റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്‍റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് ഭൗതികന്മാരെ കൊണ്ടെത്തിച്ചത്. മരണശേഷവും ചിലരുടെ ഹൃദയങ്ങള്‍ മിടിയ്ക്കുന്നതായി ബോധ്യപ്പെട്ടുവെന്നത് ഭൗതികവാദികളെ സംബന്ധിച്ചിടത്തോളം ഒരു വിരോധാഭാസമായി നിലനില്‍ക്കുകയും ചെയ്യുന്നു. ‘വെന്‍റിലേറ്ററെ’ന്ന ഉപകരണത്തിന്‍റെ കണ്ടുപിടുത്തത്തോടെ മസ്തിഷ്കം മരിച്ചിട്ടും ശരീരം മാസങ്ങളോളം ജീവിച്ചിരിക്കുന്ന ദൈര്‍ഘ്യമേറിയൊരു വെജിറ്റേറ്റീവ് അവസ്ഥയും മറ്റൊരു ചോദ്യചിഹ്നമാണ്. ശരീരത്തിലെ ഏത് ഭാഗത്തിന്‍റെ നശീകരണമാണ് മരണമാകുന്നതെന്ന സങ്കീര്‍ണ്ണ പ്രശ്നം ഉത്ഭവിക്കുന്നതും ഇത്തരം ബോധ്യപ്പെടലുകളില്‍ നിന്നാണ്.
ശാസ്ത്രത്തിനു മുന്നില്‍ മരണത്തിന്‍റെ നിര്‍വ്വചനത്തിലൊരു പുനരാലോചന തന്നെ ആവശ്യമായി വരുന്നു എന്ന ആശങ്ക ശാസ്ത്രീയ രംഗത്തെ പ്രഗത്ഭന്‍ ജീവന്‍ ജോബ് തോമസ് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.(ലേഖനം, സാംസ്കാരിക പൈതൃകം മാസിക മാര്‍ച്ച് 2008 പേജ് 9). സമീപകാലം വരെ ശാസ്ത്രത്തിന് മരണം ഒരവഗണിക്കപ്പെട്ട വിഷയമായിരുന്നുവെന്നത് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയിലും മാര്‍ഗോട്ട് ഗ്രേയുടെ റിട്ടേര്‍ണ്‍ ഫ്രം ഡെത്ത്, ആന്‍ എക്സ്പീരിയന്‍സ് എന്ന പുസ്തകത്തിലും സമ്മതിക്കുന്നുണ്ട്. കാതങ്ങള്‍ക്കിപ്പുറം ഇന്ന് ‘താനറ്റോളജി’ എന്ന ശാസ്ത്രശാഖ മരണത്തെക്കുറിച്ചുള്ള= പഠനങ്ങളില്‍ നിന്ന് ഉടലെടുത്തത് പോലും സമീപ കാലത്ത് മാത്രമാണ്. മരിക്കുന്നതിന്‍റെ നിമിഷങ്ങള്‍ക്കു മുമ്പുവരെ ശരീരം പ്രതികരിച്ചിരുന്നു. അതില്‍ ജീവുണ്ടായിരുന്നു. ശരീരത്തെ സക്രിയവും സചേതനവുമാക്കിയിരുന്ന ജീവനും വ്യക്തിത്വത്തിനുമൊക്കെ മരണത്തോടെ എന്തു സംഭവിച്ചു എന്ന ബൗദ്ധികവും സ്വാഭാവികവുമായ ചോദ്യമാണ് മരണമെന്ന സത്യത്തെ ഭൗതികതയുമായി കൂട്ടിക്കെട്ടുന്നവരെ കുഴക്കിയതും ഇരുത്തി ചിന്തിപ്പിച്ചതും.

ആത്മാവിന്‍റെ നിഗൂഢത
മരണമെന്തെന്ന ആലോചനകളില്‍ നിന്നാണ് ആത്മാവിന്‍റെ അസ്തിത്വത്തെ ചൊല്ലിയുള്ള ശാസ്ത്രത്തിന്‍റെ പര്യവേക്ഷണങ്ങള്‍ ഉരുവം കൊണ്ടത്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും തത്വചിന്തകരും ആത്മാവിനെ ഏറെ വിശകലന വിധേയമാക്കിയിട്ടുണ്ട്. ശരീരമാസകലം വ്യാപിച്ചു കിടക്കുന്ന നേര്‍ത്തതും സൂക്ഷ്മവുമായ ദ്രവ്യരൂപിയായൊരു പദാര്‍ത്ഥമാണ് ആത്മാവെന്നതായിരുന്നു ഏറ്റവും പുരാതനമായ സിദ്ധാന്തം. ബുദ്ധി കൊണ്ടല്ലാതെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയാന്‍ കഴിയാത്ത വസ്തുവാണ് ആത്മാവെന്ന് പ്ലാറ്റോയും(ക്രി.മു 427 347) വസ്തുവില്‍ നിന്ന് ആകൃതിയെന്ന വിശേഷണത്തെ വേര്‍പെടുത്താനാകാത്ത പോലെ വേര്‍പെടുത്താന്‍ കഴിയാത്ത ഒന്നാണതെന്ന് അരിസ്റ്റോട്ടീലും(ക്രി.മു 384 422) വാദിച്ചു. ശരീര സൃഷ്ടിപ്പിന് മുമ്പും ശേഷവും അസ്തിത്വമുള്ള ഒരു നൈരന്തര്യമാണ് ആത്മാവെന്ന് യവന തത്വചിന്തയുടെ പ്രഥമാചാര്യന്‍ സോക്രട്ടീസും(ക്രി.മു 339 469) സിദ്ധാന്തിച്ചു. ഭാഗികമായെങ്കിലും ഇസ്ലാമിക വീക്ഷണത്തിലെ ആത്മാവിനോട് യോചിച്ചു വന്നത് സോക്രട്ടീസിന്‍റെ വാദം മാത്രമാണ്. ആത്മാവെന്നൊരു വസ്തുത ഇല്ല എന്നു വാദിച്ചവരും ഇക്കൂട്ടത്തിലുണ്ട്. സകോട്ടിഷ് സന്ദേഹവാദിയായ ഡേവിഡ് ഹ്യൂം(1711 1766) ഈ പക്ഷക്കാരനാണ്.
ഇന്ന് ആത്മാവ് ശാസ്ത്രത്തിന്‍റെയും അന്വേഷണ വിഷയമാണ്. ആശ്ചര്യകരമായ നിരീക്ഷണങ്ങളാണ് ആത്മാവിനെക്കുറിച്ച് പ്രശസ്തനായ സിമോണ്‍ കിര്‍ലിയന്‍ നടത്തിയിട്ടുള്ളത്. തന്‍റെ ഫോട്ടോഗ്രാഫി ഉപയോഗിച്ച് ജീവവസ്തുക്കളുടെ ശരീരത്തിനുള്ളില്‍ ഒരു സൂക്ഷ്മ ശരീരവും ആത്മാവുമൊക്കെ ഉണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നുവത്രെ! സമസ്ത ജീവജാലങ്ങള്‍ക്കു ചുറ്റും കണ്ണുകള്‍ കൊണ്ട് കാണാനാകാത്തൊരു പ്രഭാവലയമുണ്ടെന്നും അതിനു രോഗം നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള ശക്തിയുണ്ടെന്നും ക്രിസ്തുവിനും 500 വര്‍ഷം മുമ്പ് പൈതഗോറസ് എഴുതിയിരുന്നു. 1600ല്‍ ബാക്ടീരിയകള്‍ക്കു ചുറ്റും ഇതുപോലെ പ്രഭാവലയമുണ്ടെന്ന് ഡോ. ബായല്‍ തെളിയിച്ചു കാട്ടി.
ഡോ. വാട്ടേഴ്സ് എന്ന ഗവേഷകന്‍റെ അത്യപൂര്‍വ്വങ്ങളായ പഠനങ്ങള്‍ മതങ്ങളുടെ നിഗമനങ്ങളെപ്പോലും കവച്ചു വെക്കുന്നതായിരുന്നു. ശരീരത്തിന്‍റെ ബാഹ്യാകൃതിക്ക് തത്തുല്യമായ ഒരു വാതക ശരീരം മരണവേളയില്‍ വേര്‍പിരിയുന്നുവെന്ന് അദ്ദേഹം തെളിയിച്ചുവത്രെ! ‘വില്‍സണ്‍ ക്ലൗഡി ചെയിംബര്‍’ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് വാട്ടേഴ്സ് ഈ കണ്ടുപിടുത്തത്തിലേക്കെത്തിച്ചേര്‍ന്നത്. 1861ല്‍ ബോസ്റ്റണിലെ ശാസ്ത്രകാരന്‍ മംളറും ഇപ്രകാരം ആത്മാക്കളുടെ ചിത്രം പകര്‍ത്താമെന്ന് തെളിയിച്ചുവെന്ന് താനറ്റോളജിസ്റ്റുകള്‍ അവകാശപ്പെടുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തെ വിചാരണ ചെയ്യപ്പെപ്പെട്ടതും ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ ഒരു ഗവേഷക സംഘം അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങളെക്കുറിച്ച് പഠനം നടത്തിയതും അവസാനം ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന്‍റെ വാദഗതികളെ അംഗീകരിച്ചതുമൊക്കെ ‘മരണത്തിനപ്പുറം ജീവിതമുണ്ടോ?’ എന്ന പേരില്‍ ഡി.സി ബുക്സ് 2005 ല്‍ പ്രസിദ്ധീകരിച്ച ഡോ. മുരളീകൃഷ്ണയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതശരീരങ്ങളുടെ കിടപ്പുകള്‍ പലരീതികളിലായിരുന്നിട്ടു പോലും അവകളില്‍ നിന്ന് വേര്‍പിരിയുന്ന ഈ വാതക ശരീരങ്ങള്‍ നിവര്‍ന്ന ആകാരങ്ങളില്‍ മാത്രമാണ് കാണപ്പെട്ടതെന്നത് ആശ്ചര്യജനകമായൊരു വസ്തുതയാണ്. ഈ പ്രതിഭാസത്തെ ആത്മാവ്, സൂക്ഷ്മ ശരീരം, അതിന്ദ്രീയ ശേഷി എന്നൊക്കെ ആധുനിക ഗവേഷകരിലെ ഭൂരിഭാഗവും വിശേഷിപ്പിക്കുന്നു.
മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പരാമര്‍ശ വിഷയമായിരുന്ന ആത്മാവിന്‍റെ ഉണ്മയെക്കുറിച്ചുള്ള പര്യവേക്ഷണങ്ങളിലേക്ക് ശാസ്ത്രത്തിന്‍റെയും ശ്രദ്ധ തിരിഞ്ഞുവെന്നത് കൗതുകകരമൊന്നുമല്ല. മനുഷ്യന്‍ ചിന്തിക്കേണ്ടിയിരുന്ന മരണവും ചേതനയുടെ കാരണമായ ആത്മാവും ഭൗതിക കണ്ണുകള്‍ പരതിയത് ഇപ്പോള്‍ മാത്രമാണെന്ന പരിമിതിയെ മാത്രമെ നാം മനസ്സിലാക്കേണ്ടതുള്ളൂ. ശാസ്ത്രീയമായ നിഗമനങ്ങളായതിനാല്‍ കേവലം അന്ധമായ വിശ്വാസങ്ങളെന്നു പറഞ്ഞ് ഇത്തരം വാദോന്മുഖങ്ങളെ നിരാകരിക്കപ്പെടില്ല എന്നതും ഭൗതികവാദികളെ ആത്മാവുണ്ടെന്ന കാര്യം അംഗീകരിപ്പിക്കുമായിരിക്കും. തന്മൂലം മരണമൊരു പര്യവസാനമല്ലെന്ന തിരിച്ചറിവും. കാരണം ശരീരത്തില്‍ നിന്നകലുന്ന ആത്മാവ് എവിടെപ്പോകുന്നുവെന്ന സ്വാഭാവിക ചോദ്യം ഇവിടെ നിന്നും ഉയര്‍ന്നു വരുന്നുണ്ടെന്നതു തന്നെ.
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയ വിശകലനങ്ങള്‍ അവരുടെ വിശ്വാസത്തിനൊരു മാനദണ്ഡമേയല്ല. ആത്മാവിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ അന്വേഷിക്കരുതെന്നാണ് വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം. “ആത്മാവിനെ സംബന്ധിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. ആത്മാവ് നാഥന്‍റെ രഹസ്യ കാര്യങ്ങളില്‍ പെട്ടതാണെന്ന് പറയുക”(17 85) എന്ന പ്രഖ്യാപനമാണത് മുന്നോട്ടു വെക്കുന്നത്. ആത്മാവിനെക്കുറിച്ച് നാഥനും മുത്ത്നബിയും പഠിപ്പിച്ചു തന്ന പാഠങ്ങള്‍ സര്‍വ്വാത്മനാ അംഗീകരിക്കുന്നിടത്താണ് വിശ്വാസം രൂഢമൂലമാകുന്നത്. എങ്കിലും ശാസ്ത്രീയമായ നിരീക്ഷണങ്ങള്‍ ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് ഉപോല്‍ബലകമായി മിക്കപ്പോഴും സ്വാധീനം ചെലുത്താറുണ്ട്. ഈയൊരു സ്വാധീനം മരണസംബന്ധിയായ പഠനങ്ങളിലും വ്യക്തമാണ്.

എന്തുകൊണ്ട് മരണം?
കളിമണ്ണു കൊണ്ടുണ്ടാക്കിയ ആദിമ മനുഷ്യന്‍റെ രൂപത്തിലേക്ക് നാഥന്‍ റൂഹിനെ(ആത്മാവിനെ) ഊതി എന്ന് വിശുദ്ധ ഖുര്‍ആന്‍ 15:29, 32:9, 38:72 സൂക്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ശരീരത്തില്‍ ആത്മാവില്ലാത്ത അവസ്ഥയാണ് മരണമെന്ന് മതങ്ങളും സിദ്ധാന്തങ്ങളും എന്നല്ല ശാസ്ത്രം പോലും ഏകോപിച്ച വസ്തുതയാണ്. നാഥന്‍ ശരീരത്തില്‍ നിക്ഷേപിച്ച ഈ ആത്മാവിനെ അവന്‍ തന്നെ തിരിച്ചു വിളിക്കുമ്പോഴാണ് മരണം സംഭവിക്കുന്നതെന്ന് ഖുര്‍ആന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിക്കുന്നു(39:42). ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്ന സന്ദര്‍ഭത്തെ ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: “എന്നാല്‍ നിങ്ങള്‍ നോക്കി നില്‍ക്കെ അത്(ആത്മാവ്) തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്കെന്താണ് അതിനെ വീണ്ടെടുക്കാന്‍ സാധിക്കാത്തത്”.(56 83,84). ആത്മാവ് തൊണ്ടക്കുഴിയിലെത്തുക എന്ന പ്രഖ്യാപനം ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ ശ്രദ്ധേയമാണെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്കയിലുണ്ട്; “മരണ വേളയില്‍ ‘ബ്രെയിന്‍ ടെസ്റ്റമി’ന്‍റെ മുകള്‍ഭാഗത്തെ അവയവ ഘടനക്കുള്ള പങ്ക് മോഡേര്‍ണ്‍ ന്യൂറോഫിസിയോളജി സമര്‍ത്ഥിക്കുന്നുണ്ട്. ഈ ഭാഗത്ത് സംഭവിക്കുന്ന കടുത്ത ക്ഷതമാണ് ആധുനിക കാഴ്ചപ്പാടില്‍ മരണം. വിവിധങ്ങളായ ശ്വാസ തടസ്സങ്ങളും ബ്രെയിന്‍ സ്റ്റെം ലെസിയെന്‍സിന്‍റെ സ്വാഭാവിക സവിശേഷതയില്‍ പെട്ടതാണ്. മരണ സമയത്തുണ്ടാകുന്ന ഈ കടുത്ത ക്ഷതത്തെ തൊണ്ടയില്‍ സംഭവിക്കുന്നവയായി കരുതപ്പെട്ടിരുന്നു”(എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക, സംഗ്രഹ വിവര്‍ത്തനം ഭാഗം 16, പുറം 991, മാക്രോപീഡിയ). മരണത്തെ നിദ്രയോടുപമിക്കുന്ന പരാമര്‍ശങ്ങളും ഖുര്‍ആനിലുണ്ട്(അസ്സുമര്‍ 42, അല്‍ അന്‍ആം 60). ഈ യാഥാര്‍ത്ഥ്യത്തെയും ആധുനിക ശാസ്ത്രം ശരിവെക്കുന്നു. “നിദ്രാവേളയില്‍ മനുഷ്യ ശരീരത്തിലെ പേശീയ സ്പന്ദനങ്ങള്‍ മരണപ്പെട്ടയാളുടെ ശരീരം പോലെ നിശ്ചലമാകുന്ന ചില ഘട്ടങ്ങള്‍ ഉണ്ടാകുന്നതായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്.”(എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക) മരണവും ഉറക്കവും സാമ്യതയയുണ്ടെന്ന വസ്തുത ഡോ. മുരളീകൃഷ്ണയും തുറന്നെഴുതിയിട്ടുണ്ട്: ‘ഈ മരണം നിദ്രയെക്കാള്‍ അധികമൊന്നും വ്യത്യസ്തമല്ല. ജീവതത്തിലേക്ക് വീണ്ടുമുണരാത്ത ദീര്‍ഘനിദ്ര. ഉണരുന്നതു മറ്റൊരു ജീവിതത്തിലേക്കാണെന്നു മാത്രം'(മരണത്തിന് ശേഷം ജീവിതമുണ്ടോ? പേജ് 97).

മരണക്കിടക്കയിലെ ഗവേഷണങ്ങള്‍
താനറ്റോളജി പുരോഗതി പ്രാപിച്ചത് മരണാനുഭവങ്ങളെ കൂടി നിരീക്ഷിച്ചുകൊണ്ടായിരുന്നു. ഖുര്‍ആനിലും ബൈബിളിലും ഉപനിഷത്തുകളിലും പ്ലാറ്റോയുടെ കൃതികളിലും ‘തിബത്തന്‍ മരണ പുസത്ക’ങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മരണക്കിടക്കയിലെ മായാദര്‍ശനങ്ങളും മരണാനുഭവങ്ങളും അതോടെ ശാസ്ത്രത്തിന്‍റെയും അന്വേഷണ വിഷയമായി. ഫ്രെഡറിക് മേയേര്‍സും ജയിംസ് ഹൈസ്ലോപ്പുമായിരുന്നു ആദ്യമായി മരണാനുഭവങ്ങളെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്തിയത്. പിന്നീട് വില്യം ബാരറ്റിന്‍റെ ‘മരണക്കിടക്കയിലെ ദര്‍ശനങ്ങള്‍’ എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനത്തോടെ ഈ മേഖലയില്‍ പഠനം ഊര്‍ജ്ജിതമായി. മരണാനുഭവങ്ങളെക്കുറിച്ച് വിസ്മയകരമായ ഒട്ടേറെ പഠനങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഡോ. റെയിമണ്ട് മൂഡിയും കുബ്ലര്‍ റോസ്സുമായിരുന്നു. മരണം പിടിമുറുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന അവസ്ഥാന്തരങ്ങളും വൈകാരിക ശൈഥില്യങ്ങളും താനറ്റോളജിസ്റ്റുകളുടെ പഠന മണ്ഡലമായി. മരണമനുഭവിക്കുന്ന വ്യക്തിക്ക് പല അജ്ഞാത ദര്‍ശനങ്ങളും തന്മൂലം ഭീതിയും ആശങ്കയും സന്തോഷവും ശാന്തിയുമൊക്കെ ഉണ്ടാകുന്നുവെന്ന നിരീക്ഷണം ഖുര്‍ആനികാധ്യാപനങ്ങളോട് അനുചിതമായി വരുന്നുണ്ട്.
ഇത്തരം പഠനങ്ങളില്‍ ശ്രദ്ധേയമായിത്തീര്‍ന്നത് ഡോ. കാര്‍ലസ് ഓസിസും ഹാരന്‍ഡ്സനും നടത്തിയ നിരീക്ഷണങ്ങളാണ്. ആയിരത്തിലേറെ മരണാസന്നരെ നിരീക്ഷിച്ചു കൊണ്ടുള്ള ഇവരുടെ പഠനങ്ങള്‍, മരണാനന്തര ജീവിതത്തെയും മറ്റൊരു ലോകത്തെയും ബോധ്യപ്പെടുത്തുന്ന പല സൂചനകളും അവര്‍ക്ക് മരണവേളയില്‍ ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബന്ധുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ കാണാന്‍ കഴിയാത്ത പല സന്ദര്‍ശകരും തങ്ങളെ കാണാനെത്തുന്നുവെന്ന് മരിക്കാന്‍ കിടക്കുന്നവര്‍ അവകാശപ്പെടുന്നുവെന്നാണ് ഇവരുടെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. മരണക്കിടക്കയിലുണ്ടാകുന്ന ദര്‍ശനങ്ങളെ വിവിധങ്ങളായി തരംതിരിക്കുന്നുണ്ട്. മരണത്തെ മുഖാമുഖം കാണുന്ന ഒട്ടുമിക്ക പേരും അവരവരുടെ മരിച്ചുപോയ ബന്ധുക്കളെ മരണവേളയില്‍ കാണുന്നുവത്രെ! പ്രത്യേകിച്ച് മാതാക്കളെയും പിതാക്കളെയും. താനറ്റോളജി ഇന്നുമാത്രമെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുള്ളുവെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് സത്യപ്രവാചകന്‍ ഈ പരമയാഥാര്‍ത്ഥ്യം ലോകത്തോട് പറഞ്ഞു തന്നിട്ടുണ്ട്. നബി(സ്വ) പറയുന്നു: “ഒരാള്‍ക്ക് മരണം ആസന്നമായാല്‍ അവന്‍റെ ഇരുഭാഗങ്ങളിലായി രണ്ട് പിശാചുക്കള്‍ ഇരിപ്പുറപ്പിയ്ക്കും. വലതു ഭാഗത്തിരിക്കുന്ന പിശാച് അവന്‍റെ പിതാവിന്‍റെ രൂപത്തിലും ഇടതു ഭാഗത്തിരിക്കു പിശാച് മാതാവിന്‍റെ രൂപത്തിലുമായിരിക്കും. പിതാവിന്‍റെ രൂപത്തില്‍ വന്നയാള്‍ പറയും: പുന്നാര മോനേ, നിന്നെ കൂടുതല്‍ സ്നേഹിച്ചിരുന്ന, പൊന്നുപോലെ നോക്കിയിരുന്ന നിന്‍റെ പിതാവാണു ഞാന്‍. എന്നാല്‍ ഞാന്‍ മരണപ്പെട്ടത് ക്രിസത്യാനിയായാണ്. മതങ്ങളുടെ കൂട്ടത്തില്‍ വെച്ചേറ്റവും നല്ല മതമാണത്. അതുകൊണ്ട് നീ കൃസ്തീയ വിശ്വാസിയായി മരിച്ചോ. മാതാവിന്‍റെ രൂപം സ്വീകരിച്ച പിശാച് പറയും: മോനേ നീ ജനിക്കും മുമ്പ് എന്‍റെ വയറ് നിനക്ക് സംരക്ഷണമായിരുന്നു. എന്‍റെ സ്തനം നിനക്ക് പാലു കുടിപ്പിച്ചിരുന്നു. എന്‍റെ മടിത്തട്ട് നിനക്ക് തലയിണയായിരുന്നു. എങ്കിലും ഞാന്‍ മരിച്ചത് ജൂതമതത്തെ അനുദാവനം ചെയ്തു കൊണ്ടാണ്. അതാണ് ഏറ്റവും പരിശുദ്ധമായ മതം. അതുകൊണ്ട് നീ ജൂതനായി മരിച്ചോ”(തദ്കിറഃ 38) മാതാ പിതാക്കളുടെ രൂപം സ്വീകരിച്ചു വന്ന പിശാചുക്കള്‍ മരണം വരിക്കുന്ന മനുഷ്യനെ മതം മാറ്റാന്‍ ശ്രമിക്കുമെന്ന സത്യമാണ് മുത്ത് നബി(സ്വ) വ്യക്തമാക്കുന്നത്.

മരണത്തിനെതിരെ ഭഗീരത പ്രയത്നങ്ങള്‍
മനുഷ്യന്‍ എക്കാലവും ഭീതിയോടെ ഉറ്റുനോക്കിയിരുന്ന മരണത്തെ അതിജീവിക്കാന്‍ ശാസ്ത്രലോകത്തിന്‍റെ പ്രയത്നങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുകയാണിന്ന്. വേള്‍ഡ് ട്രാന്‍സ്ഹ്യൂമാനിസ്റ്റ് അസോസ്സിയേഷന്‍ (ണഠഅ) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന തന്നെ മരണത്തെ അതിജീവിക്കാനുള്ള പഠനങ്ങളുമായി ഇന്ന് രംഗത്തുണ്ട്. കേട്ടാല്‍ വിചിത്രമെന്ന് തോന്നുന്ന, എന്നാല്‍ തെളിയിക്കപ്പെടുമെന്ന് ശാസത്രലോകം സ്വപ്നം കാണുന്ന ചില വിദ്യകളെക്കുറിച്ചാണ് ട്രാന്‍സ് ഹ്യൂമനിസ്റ്റുകളുടെ ഗവേഷണം. യാദൃശ്ചിക മരണം വരിക്കുന്നവരെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റുള്ളവരൊക്കെ കാലക്രമേണ ക്ഷയിക്കുന്നു, മരിക്കുന്നു. മരണത്തെ ഇല്ലായ്മ ചെയ്യണമെങ്കില്‍ ശരീരത്തെ വാര്‍ദ്ധക്യത്തിലേക്കെത്തിക്കുന്ന ശാരീരിക ഗുണവിഷേശങ്ങളെ ഇല്ലായ്മ ചെയ്താല്‍ മതിയെന്ന വ്യാമോഹത്തിലാണിന്ന് അവരുള്ളത്. ശരീരകോശങ്ങള്‍ നിരന്തരം മുറിഞ്ഞു പെരുകുന്നതോടെ ശരീരം ക്ഷീണിച്ചു തുടങ്ങുന്നു. അങ്ങനെയാണ് മനുഷ്യന്‍ വാര്‍ദ്ധക്യത്തിലേക്കെത്തിച്ചേരുന്നത്.
‘പ്രേജേരിയ'(അകാലവാര്‍ദ്ധക്യം) ബാധിക്കുന്ന കുട്ടികളില്‍ ഒന്നോ രണ്ടോ വയസ്സില്‍ തന്നെ വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാറുണ്ട്. പല്ലു കൊഴിഞ്ഞ്, കണ്ണിന്‍റെ കാഴ്ച മങ്ങി, ജര ബാധിച്ചു പത്തോ പന്ത്രണ്ടോ വയസ്സാകുമ്പോള്‍ മരണപ്പെടുന്നു. ചില രാസവസ്തുക്കള്‍ ശാരീരിക കോശങ്ങള്‍ക്കുള്ളിലേക്ക് കടത്തിവിട്ടാല്‍ ശരീരത്തിന്‍റെ ഡി.എന്‍.എയ്ക്കുണ്ടാകുന്ന വൃദ്ധിക്ഷയങ്ങളെ നിയന്ത്രക്കാമെന്ന് ഇമ്മാനുവല്‍ എന്ന ഗവേഷകന്‍ തെളിയിച്ചു. ഓപ്പറേഷനിലൂടെ പ്രായം കൂടിയ ഒരു എലിയ്ക്ക് പ്രായക്കുറവുള്ള ഒരു എലിയുടെ ശാരീരിക കോശങ്ങള്‍ മാറ്റി വെച്ചപ്പോള്‍ ദിവസങ്ങള്‍ക്കകം യുവത്വത്തിന്‍റെ അടയാളങ്ങള്‍ അതില്‍ കണ്ടുവെന്ന് ഫ്രെഡറിക് ലുഡ്വിക് എന്ന ഗവേഷകനും അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള അനേകം ഗവേഷണങ്ങളില്‍ നിന്നും ബോധ്യപ്പെട്ടത് പ്രായക്കുറവുള്ള ജീവികളുടെ രക്തത്തില്‍ നിന്നും എന്തോ ഒന്നു വാര്‍ദ്ധക്യം ബാധിച്ച ജീവകോശങ്ങള്‍ക്ക് നവയൗവനം നല്‍കുന്നുവെന്നാണ് ഡോ. ഇസഡ് റൂസോ അഭിപ്രായപ്പെടുന്നു. ശരീരത്തിന്‍റെ പൊതുവെയുള്ള താപനില താഴ്തിക്കൊണ്ടു വന്നാല്‍ യുവത്വവും ആയുസ്സും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നു വരെ ഗവേഷകന്മാര്‍ പ്രത്യാശിക്കുന്നുണ്ടു പോലും!
ബയോടെക്നോളജി, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ ശാസ്ത്ര ശാഖകള്‍ മനുഷ്യ ശരീരത്തിലെ ജീവകോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ജീനുകളെക്കുറിച്ച് പുതിയ പുതിയ പര്യവേക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശരീരത്തിലെ ഓരോ ജീനുകള്‍ക്കും വ്യത്യസ്ത സ്വഭാവ ഗുണങ്ങളാണെന്നും ഒരു ജീനില്‍ തന്നെ വൈവിധ്യ ഗുണങ്ങളുണ്ടെന്നും ഈ വിഭാഗത്തിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ജനനം മുതല്‍ മരണം വരെ ജീവികളില്‍ സംഭവിക്കുന്ന സര്‍വ്വസ്വവും നിയന്ത്രിക്കുന്നത് ജീനുകളാണെന്ന് വന്നതോടെ അവകളെങ്ങനെ മാറ്റി മറിയ്ക്കാമെന്ന പരീക്ഷണങ്ങളിലേക്ക് ശാസ്ത്രം എത്തി നോക്കി. ജീനുകളെ മുറിച്ചെടുക്കാനും മറ്റു ജീനുകളെ തല്‍സ്ഥാനത്ത് ഒട്ടിക്കാനും ആവശ്യമായ സംവിധാനങ്ങളെ കണ്ടു പിടിച്ചതോടെ മനുഷ്യ ജീവിതത്തിന്‍റെ ഗതിവിഗതികളെ അവനു തന്നെ മാറ്റി മറിക്കാമെന്ന് വരെ ഇവര്‍ ചിന്തിച്ചു തുടങ്ങി. ഇത്തരം നിരീക്ഷകരെ ‘ജീന്‍ തുന്നല്‍കാര്‍’ എന്ന പേരിലാണ് ശാസ്ത്ര ലോകത്ത് അറിയപ്പെടുന്നത്. മനുഷ്യന്‍റെ ആയുസ്സിനെ നിയന്ത്രിക്കുന്നതും ജീനുകളാണന്നതാണ് ശാസ്ത്രത്തിന്‍റെ നിഗമനം! ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു ജീന്‍ ടകഞ2 എന്ന ജീനാണ്. ഫംഗസ് മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവികളുടെ ആയുസ്സ് നിയന്ത്രിക്കുന്നത് ടകഞ2 ആണത്രെ! ഇതിന്‍റെ അധിക കോപ്പികള്‍ കോശങ്ങളില്‍ സൃഷ്ടിക്കുന്നതിലൂടെ യീസ്റ്റ്, വിര, പഴയീച്ച എന്നിവയുടെ ആയുസ്സ് 30% വര്‍ദ്ധിക്കുന്നതായി ജീന്‍ തുന്നല്‍കാര്‍ അവകാശപ്പെടുന്നു.

മനുഷ്യന്‍റെ നിസ്സഹായത
നൂറ്റാണ്ടുകളായി ജീനുകളെക്കുറിച്ച് മനുഷ്യന്‍ പഠിച്ചു കൊണ്ടിരുന്നിട്ടു പോലും മനുഷ്യ ശരീരത്തിലെ 90% ജീനുകളും ശാസ്ത്രം ഇന്നും തിരിച്ചറിഞ്ഞിട്ടില്ലാത്തവയാണ്. ജീവകോശങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകള്‍ ശാസ്ത്രലോകത്തെ ഒരു മരണമില്ലാ സ്വപ്നത്തെക്കുറിച്ച് നിരാശയാണ് ജനിപ്പിക്കുന്നത്. കാരണം മനുഷ്യന്‍ ജീനുകളെ എത്ര മാറ്റി വെച്ചാലും ജീവകോശങ്ങള്‍ അതിന്‍റെ സ്വഭാവം കാണിച്ചു കൊണ്ടേയിരിക്കുമെന്നത് വസ്തുതയാണ്. അവ വിഭിജിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. വളര്‍ച്ചയുടെ പരിപൂര്‍ണ്ണതയിലേക്ക് മനുഷ്യന്‍ കടക്കുമ്പോഴേക്കും 2500 തവണ ഓരോ കോശങ്ങളും മുറിഞ്ഞുകൊണ്ടിരിക്കുകാണെന്നും ജനിതക ഗവേഷകന്മാര്‍ തന്നെ നിരീക്ഷിക്കുന്നു. ഓരോ വിഭജനത്തിലും കോശങ്ങളിലെ ‘ഫൈബ്രിനോജിന്‍’ എന്ന ഘടകം ക്ഷയിച്ചു കൊണ്ടേയിരിക്കുകയാണത്രെ! പൂര്‍ണ്ണ വാര്‍ദ്ധക്യമാകുമ്പോഴേക്കും വിഭജിക്കപ്പെടാനുള്ള ശേഷി തന്നെ കോശങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നും തന്മൂലം മരണത്തെ മാറ്റിവെയ്ക്കാന്‍ ശാസ്ത്രത്തിനാവില്ലെന്നും ഡോ. മുരളീകൃഷ്ണ തന്‍റെ പഠനത്തില്‍ സംഗ്രഹിക്കുന്നു. ജീനുകളെക്കുറിച്ചും വാര്‍ദ്ധക്യ കാരണങ്ങളെക്കുറിച്ചുമെല്ലാം പഠനസപര്യകള്‍ പുരോഗമിക്കുന്നുവെങ്കില്‍ പോലും എന്താണ് മരണത്തിന്‍റെ അസ്തിത്വമെന്നത് ഗവേഷകര്‍ക്കു മുന്നില്‍ ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നു. ഈ വസ്തുത ന്യൂറോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ സര്‍ജനുമായിരുന്ന ഡോ. ഗണപതി എഴുതുന്നു: ‘കിുശെലേ ീള മഹഹ വേല ുവലിീാലിമഹ മറ്മിരലെ മേസശിഴ ുഹമരല ശി റലരശുവലൃശിഴ വേല ാ്യലെേൃശലെ ീള വേല വൗാമി യീറ്യ, ല്ലി മേ വേല രലഹഹൗമൃ മിറ ാീഹലരൗഹമൃ ഹല്ലഹെ ശേ ശെ ൗിഹശസലഹ്യ വേമേ ംല ംശഹഹ ല്ലൃ യല മയഹല ീേ ളമവേീി ംവമേ റലമവേ ൃലമഹഹ്യ ശ’െ ‘മനുഷ്യ ശരീരത്തിലെ നിഗൂഢതകളെക്കുറിച്ചറിയുന്നതില്‍ ശാസ്ത്രം അത്ഭുതകരമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എങ്കിലും ഇത്തിരി പോന്ന കോശ തന്മാത്രകളില്‍ പോലും എന്താണ് മരണമെന്ന് സ്ഥിതീകരിക്കാന്‍ നമുക്കെന്നെങ്കിലും സാധ്യമാകുമെന്ന് തോന്നുന്നില്ല.'(ഠവല ഒശിറൗ, ടൗിറമ്യ ങമഴമ്വശില, 2000 ചീ്ലായലൃ 12)
മരണത്തില്‍ നിന്ന് അഭയം പ്രാപിക്കാന്‍ പരീക്ഷണങ്ങളുടെ പര്‍വ്വതങ്ങളേറുന്നവരെ ഒന്നടങ്കം വെല്ലുവിളിച്ചു കൊണ്ട് ഈ സത്യം നൂറ്റാണ്ടുകള്‍ക്കു മുമ്പേ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്; “പറയുക(നബിയേ), നിങ്ങള്‍ ഏതൊരു മരണത്തില്‍ നിന്ന് ഓടിയകലുന്നുവോ, അത് നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും”(സൂറതുല്‍ ജുമുഅ 8). ആധുനിക ഗവേഷണങ്ങള്‍ അതിന്‍റെ പാരമ്യതയിലെത്തി ഭൗതികതയുടെ ബൗദ്ധികമായ സംവിധാനങ്ങളൊരുക്കിയാലും മരണം പിന്നാലെയുണ്ടെന്ന് അടിവരയിടുന്നതാണ്, ‘നിങ്ങള്‍ എവിടെയായിരുന്നാലും, അത് ഭദ്രവും ഉന്നതവുമായ ഉരുക്കു കോട്ടകളിലായിരുന്നാല്‍ പോലും മരണം നിങ്ങളെ പ്രാപിക്കുന്നതാണെ’ന്ന സൂറതുന്നിസാഇലെ എഴുപത്തി എട്ടാം വചനം.
ഇസ്സുദ്ദീന്‍ പൂക്കോട്ടുചോല

Write a comment