ഒരാൾ നമ്മോട് നന്നായി പെരുമാറുമ്പോൾ തിരിച്ചവനോടും നന്നായി പെരുമാറുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും നമുക്ക് എളുപ്പമാണ്. എന്നാൽ നമ്മെ വേദനിപ്പിച്ച ഒരാളോട് എങ്ങനെ പെരുമാറണം? നമ്മെ അപമാനിച്ച ഒരാളോട് എങ്ങനെ പ്രതികരിക്കണം? നമ്മോട് അനീതി ചെയ്ത ഒരാളോട് പോലും നന്മ ആഗ്രഹിക്കാൻ നമുക്ക് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം പ്രവാചകൻ മുഹമ്മദ് ﷺയുടെ ജീവിതം വളരെ മനോഹരമായ ഉത്തരങ്ങൾ നൽകുന്നുണ്ട്. പ്രവാചകൻ ﷺയുടെ ജീവിതം മുഴുവനും നിറഞ്ഞ് നിൽക്കുന്ന ഒരു വലിയ ഗുണമാണ് കരുണ എന്നത്. അല്ലാഹു പറയുന്നു: “ലോകർക്കാകമാനം കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം അയച്ചിട്ടില്ല.” (ഖുർആൻ 21:107) പ്രവാചകൻ ﷺ വിശ്വാസികളോട് മാത്രമല്ല, മനുഷ്യരോടും സർവചരാചരങ്ങളോടും കരുണ കാണിച്ചു. തങ്ങളെ എതിർത്തവരോടും ശത്രുത പുലർത്തിയവരോടുപോലും അവരുടെ നന്മമാത്രം ആഗ്രഹിക്കുന്ന സമീപനമായിരുന്നു എപ്പോഴും സ്വീകരിച്ചിരുന്നത്. ശത്രുവിനെ തോൽപ്പിക്കുക മാത്രമല്ല, കഴിയുന്നിടത്തോളം അവനെ നന്മയിലേക്ക് കൊണ്ടുവരിക എന്നതും തിരുനബിയുടെ പ്രബോധന ദൗത്യത്തിന്റെ പ്രധാന ഭാഗമായിരുന്നു. മക്കയിൽ പ്രവാചകൻ ﷺ വലിയ പീഡനങ്ങളാണ് നേരിട്ടത്. ശത്രുക്കൾ നിരന്തരം പരിഹസിച്ചു, കള്ളനെന്ന് വിളിച്ചു, മാന്ത്രികനെന്ന് വിളിച്ചു, വഴിയിൽ ഉപദ്രവിച്ചു. റസൂലിന്റെ അനുയായികളെ ക്രൂരമായി പീഡിപ്പിച്ചു. പലർക്കും സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഹിജ്റ ചെയ്യേണ്ടിവന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും പ്രവാചകൻ ﷺയുടെ ഹൃദയം പ്രതികാരം ചെയ്യാൻ തുനിഞ്ഞില്ല. മനുഷ്യർ സത്യത്തെ മനസ്സിലാക്കി നന്മയിലേക്ക് വരണം എന്ന ആഗ്രഹം മാത്രമായിരുന്നു തിരുനബിക്കുണ്ടായിരുന്നത്. ഇതിന് വളരെ മനോഹരമായ ഉദാഹരണമാണ് ത്വാഇഫിലെ സംഭവം. മക്കയിൽ നിന്ന് ത്വാഇഫിലേക്ക് പ്രവാചകൻ ﷺ യാത്രപോയത് അവിടെയുള്ള ജനങ്ങളിലേക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കാൻ കൂടിയായിരുന്നു. എന്നാൽ അവർ തിരുനബിയെ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കുട്ടികളെയും മറ്റു ഭ്രാന്തന്മാരെയും ഉപയോഗിച്ച് അദ്ദേഹത്തെ കല്ലെറിയിച്ചു. ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്ന തരത്തിൽ മുറിവേറ്റു. അങ്ങേയറ്റം വേദനാജനകമായ അവസ്ഥയായിരുന്നു അത്. അത്തരം ഒരു സമയത്ത് അല്ലാഹുവിന്റെ ദൂതൻ ﷺ പ്രതികാരത്തെക്കുറിച്ചല്ല ചിന്തിച്ചത്. തന്റെ മുന്നിലുള്ള ജനങ്ങൾ നശിക്കണമെന്ന് ആഗ്രഹിച്ചതുമില്ല. മറിച്ച്, അവർക്ക് ശേഷം വരുന്ന തലമുറകളിൽ നിന്ന് അല്ലാഹുവിനെ ആരാധിക്കുന്ന ആളുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു തിരുനബി മുന്നോട്ട് വെച്ചത്. ത്വാഇഫിലെ സംഭവത്തെക്കുറിച്ച് സ്വഹീഹുൽ ബുഖാരിയിൽ വന്ന ഹദീസിൽ “ഉഹ്ദ് യുദ്ധദിവസത്തേക്കാൾ കഠിനമായ ഒരു ദിവസം തങ്ങൾക്ക് ഉണ്ടായിരുന്നോ” എന്ന് ആഇശ (റ) ചോദിച്ചപ്പോൾ, പ്രവാചകൻ ﷺ വിശദീകരിക്കുന്നത് കാണാം. ത്വാഇഫിൽ നേരിട്ട ദുരിതത്തെ തിരുനബി ഓർത്തുപറയുകയും, തനിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നുമുണ്ട്. മലകളുടെ മലക്ക് ജിബ് രീൽ വന്നതും ആ മലക്ക് അവിടുത്തെ ജനങ്ങളെ രണ്ടു മലകൾക്കിടയിൽ നശിപ്പിക്കാൻ അനുമതി ചോദിച്ചപ്പോൾ പ്രവാചകൻ ﷺ അത് അനുവദിച്ചില്ലെന്ന് മാത്രമല്ല, അവരുടെ പിൻതലമുറകളിൽ നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർ ഉണ്ടാകുമെന്ന് പ്രത്യാശിക്കുകയുമാണുണ്ടായത്. ഒന്ന് ചിന്തിച്ചുനോക്കൂ. തന്നെ കല്ലെറിഞ്ഞ് രക്തം ഒലിപ്പിച്ച ആളുകളെക്കുറിച്ച് പോലും പ്രതികാരമല്ല. പ്രവാചകൻ ﷺ അവരുടെ നന്മയാണ് ആഗ്രഹിച്ചത്. ഇതാണ് യഥാർത്ഥ കരുണ. നമ്മെ സ്നേഹിക്കുന്ന ഒരാളോട് കരുണ കാണിക്കാൻ എളുപ്പമാണ്. എന്നാൽ നമ്മെ വേദനിപ്പിച്ച ഒരാളുടെ നന്മ കൂടെ ആഗ്രഹിക്കുമ്പോഴാണ് കരുണയുടെ ആഴം മനസ്സിലാകാനാവുക. മറ്റൊരു സംഭവവും ഇതേ പാഠം നമ്മെ പഠിപ്പിക്കുന്നു. ഗൌസ് ഗോത്രത്തിൽപ്പെട്ട ആളുകൾ ഇസ്ലാമിനെ സ്വീകരിക്കാതെ എതിർപ്പ് കാണിച്ചപ്പോൾ തുഫൈൽ ഇബ്നു അംർ (റ) പ്രവാചകൻ ﷺയുടെ അടുത്തെത്തി അവർക്കെതിരെ ശാപം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രവാചകൻ ﷺ അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല “അല്ലാഹുവേ, ദൗസിനെ നീ നേർവഴിയിലാക്കേണമേ. അവരെ സന്മാർഗത്തിലേക്ക് കൊണ്ടുവരേണമേ” എന്ന് പ്രാർത്ഥിക്കുകയാണുണ്ടായത്. ഈ സംഭവം പ്രവാചകൻ ﷺയുടെ കാരുണ്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഒരു വ്യക്തി തെറ്റായ പാതയിലാണെങ്കിൽ അവൻ എന്നന്നേക്കും തെറ്റിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നതിന് പകരം അവൻ നന്നാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. അവൻ സത്യം മനസ്സിലാക്കട്ടെ, അവന്റെ ജീവിതം മാറട്ടെ എന്ന് പ്രാർത്ഥിക്കുക. ഇതായിരുന്നു പ്രവാചകന്റെ ﷺ സമീപനം. ഇതാവണം വിശ്വാസികൾ ജീവിതത്തിൽ പകർത്തേണ്ടതും. അതേസമയം, പ്രവാചകൻ ﷺ എപ്പോഴും തെറ്റുകളെല്ലാം അവഗണിച്ചിരുന്നുവെന്ന് മനസ്സിലാക്കരുത്. അനീതിക്കെതിരെ തിരുനബി ശക്തമായിത്തന്നെ നിലകൊണ്ടിട്ടുണ്ട്. മനുഷ്യരുടെ അവകാശങ്ങൾ എപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. സമൂഹത്തെ സംരക്ഷിക്കേണ്ട സാഹചര്യങ്ങളിലെല്ലാം ശക്തമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. എന്നാൽ വ്യക്തിപരമായ പ്രതികാരവും അല്ലാഹുവിന്റെ മാർഗത്തിൽ നീതിക്കായി നിലകൊള്ളുന്നതും ഒരുപോലെയല്ല. സ്വന്തം മനസ്സിലെ പക തീർക്കാൻ പ്രതികാരം ചെയ്യുന്നതിന് പകരം നീതിയും നന്മയും ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നതാണ് തിരുനബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.
സിനാൻ കുണ്ടുവഴി




